തൂനിസ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും തുനീഷ്യൻ പ്രധാനമന്ത്രി യൂസുഫ് അൽശാഹിദും ചർച്ച നടത്തി. തൂനിസിൽ സൽമാൻ രാജാവിന്റെ താമസ സ്ഥലത്ത് എത്തിയാണ് പ്രധാനമന്ത്രി രാജാവിനെ കണ്ടത്. വ്യത്യസ്ത മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ, മീഡിയ മന്ത്രി തുർക്കി അൽശബാന, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ, തുനീഷ്യയിലെ സൗദി അംബാസഡർ മുഹമ്മദ് അൽഅലി, തുനീഷ്യൻ വിദേശ മന്ത്രി ഖമീസ് അൽജഹീനാവി, വികസന, നിക്ഷേപ മന്ത്രി സിയാദ് അൽഅദാരി, യുവജന, സ്‌പോർട്‌സ് മന്ത്രി സൻയ ബൽശൈഖ്, പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് താരിഖ് ബിൻ സലീം തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും പങ്കെടുത്തു.
തുനീഷ്യയിലെ ഖൈറുവാൻ യൂനിവേഴ്‌സിറ്റി സൽമാൻ രാജാവിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
തുനീഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സലീം ഖൽബൂസും ഖൈറുവാൻ യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ഹമാദി അൽമസ്ഊദിയും യൂനിവേഴ്‌സിറ്റിക്കു കീഴിലെ കോളേജുകളുടെ പ്രിൻസിപ്പൽമാരും രാജാവിനെ സന്ദർശിച്ചാണ് അറബ്, ഇസ്‌ലാമിക സംസ്‌കാര മേഖലയിൽ രാജാവിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.