റിയാദ് - റിയാദിലും ദമാമിലും പ്രവർത്തിക്കുന്ന, കോസ്‌മെറ്റിക്‌സ് ഉൽപന്നങ്ങളുടെ മൊത്ത വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നടത്തിയ പരിശോധനകളിൽ വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു. സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. റിയാദിൽ അത്തറുകളും സൗന്ദര്യ വർധക വസ്തുക്കളും മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പരിശോധകർ അടപ്പിച്ചു.
അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ബ്രാന്റുകളിലുള്ള 4250 പാക്കറ്റ് സ്‌പ്രേകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. മോശം രീതിയിലാണ് സ്ഥാപനത്തിൽ അത്തർ ശേഖരം സൂക്ഷിച്ചിരുന്നത്.
കിഴക്കൻ പ്രവിശ്യയിൽ സൗന്ദര്യവർധക വസ്തുക്കളുടെ മൊത്ത വ്യാപാര മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങളും അതോറിറ്റി അടപ്പിച്ചു. ലൈസൻസില്ലാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്.
മൂന്നു സ്ഥാപനങ്ങളിൽ നിന്നുമായി 9,67,000 പാക്കറ്റ് വ്യാജ സൗന്ദര്യ വർധക ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.