Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാതാകുന്നത് വരെ ആക്രമണം തുടരും -സഖ്യസേന

റിയാദ് - ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാതാകുന്നതു വരെ ഹൂത്തികൾക്കെതിരായ സൈനിക നടപടി തുടരുമെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയിലെ സഹാർ ജില്ലയിൽ ബാലിസ്റ്റിക് മിസൈൽ ലോഞ്ചർ സഖ്യസേന വ്യോമാക്രമണത്തിലൂടെ കഴിഞ്ഞ ദിവസം തകർത്തു. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാതാക്കുന്നതിന് ഇന്റലിജൻസ്, നിരീക്ഷണ, ആക്രമണ ശ്രമങ്ങൾ തുടരും. 
ഇറാൻ നിർമിത പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് യെമനിലെ നിയമാനുസൃത ഭരണകൂടത്തിന്റെ പ്രതിനിധികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ പ്രവിശ്യയിൽ ഹജൂർ ഗോത്രത്തിന് വ്യോമമാർഗം സഹായ വസ്തുക്കൾ ഇട്ടുനിൽകിയിട്ടുണ്ട്. മാർച്ച് നാലു മുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ യെമനിൽ ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് റിലീഫ് സംഘടനകൾക്ക് 225 ലൈസൻസുകളും മാർച്ച് 11 മുതൽ 17 വരെയുള്ള കാലത്ത് 281 ലൈസൻസുകളും സഖ്യസേന നൽകിയിട്ടുണ്ട്. 
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദ തുറമുഖം വഴി ഗ്യാസും മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഗോതമ്പും മറ്റു ധാന്യങ്ങളും എത്തിക്കുന്നതിന് മാർച്ച് അഞ്ചു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ പന്ത്രണ്ടു കപ്പലുകൾക്ക് ലൈസൻസ് നൽകി. 
ഇക്കാലയളവിൽ യെമനിൽ കര മാർഗം അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് 15 ലൈസൻസുകളും കപ്പൽ മാർഗം അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് 83 ലൈസൻസുകളും നൽകി. ഇക്കാലയളവിൽ 232 വിമാന സർവീസുകൾക്ക് അനുമതി നൽകി. ഈ സർവീസുകളിൽ ആകെ 12,153 പേർ യാത്ര ചെയ്തു. 
2015 മുതൽ ഇതുവരെ സൗദി അറേബ്യക്കു നേരെ ഹൂത്തികൾ 221 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ട്. മാർച്ച് അഞ്ചു മുതൽ പതിനെട്ടു വരെയുള്ള കാലത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. 
ജനവാസ കേന്ദ്രങ്ങളിൽ മൈനുകളും സ്‌ഫോടക വസ്തുക്കളും കുഴിച്ചിട്ട് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഹൂത്തികൾ തുടരുകയാണ്. ഹൂത്തികൾ സമുദ്രത്തിൽ പാകിയ 120 മൈനുകൾ ഇതുവരെ സഖ്യസേന കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ടെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. 

 

Latest News