Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിടിയിലായ വിദേശികള്‍ 27 ലക്ഷം; ഏഴു ലക്ഷത്തോളം പേരെ നാടുകടത്തി

റിയാദ്- പതിനാറു മാസത്തിനിടെ സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബര്‍ 14 ന് അവസാനിച്ചതിനെ തുടര്‍ന്ന് 2017 നവംബര്‍ 15 മുതല്‍ ഈ മാസം ഏഴു വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 27,48,020 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 1,86,040 പേര്‍ നുഴഞ്ഞു കയറ്റക്കാരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 46,856 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 51 ശതമാനം പേര്‍ യെമനികളും 46 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1954 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 3460 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സൗദിയില്‍ നിന്ന് നാടുകടത്തി. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്ക് തടവും പിഴയും നാടു കടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1129 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 1097 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 32 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
നിലവില്‍ 11,515 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേയരാക്കിവരികയാണ്. ഇക്കൂട്ടത്തില്‍ 9,838 പേര്‍ പുരുഷന്മാരും 1,677 പേര്‍ വനിതകളുമാണ്. ഒരു വര്‍ഷത്തിനിടെ 6,94,150 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടു കടത്തി. 4,14,962 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 3,75,392 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 4,67,590 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News