Sorry, you need to enable JavaScript to visit this website.

ഹാദിയയെ ആദ്യമായി കാണുന്നത് വിവാഹ സൈറ്റിലെന്ന് ഷഫീൻ ജഹാൻ

കോഴിക്കോട്- ഹാദിയയെ ആദ്യമായി കാണുന്നത് വേ ടു നിക്കാഹ്.കോം എന്ന വിവാഹ സൈറ്റിലെന്ന് ഷഫീൻ ജഹാൻ. നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപ്ലെ നൽകിയ റസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, മൊഴി എന്നിവയ്ക്ക് അപ്പുറം കോടതിക്ക് ബോധ്യപ്പെടുന്ന എന്ത് തെളിവാണ് വിവാഹത്തിന്റെ സാക്ഷ്യമായി ഹാജരാക്കേണ്ടതെന്ന്  ഷെഫീൻ ഫേസ്ബുക്കിൽ ചോദിക്കുന്നു.
താനും ഷഫിനും തമ്മിൽ വിവാഹിതരാണെന്നും ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹമെന്നുമുള്ള കൊല്ലം സ്വദേശി അഖില എന്ന ഹാദിയയുടെ മൊഴിയോ മറ്റു തെളിവുകളോ അംഗീകരിക്കാതെ 25 വയസ്സുകാരിയായ  ഹാദിയയെ അഛനൊപ്പം കോടതി വിട്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അഖിലയുടെ അഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചാണ് സുരേന്ദ്രമോഹനും അബ്രഹാം മാത്യുവും അടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. നേരത്തെ അശോകന്റെ ഹരജിയിൽ ഇവരെ ഹാജരാക്കേണ്ടതില്ലെന്ന് കോടതി വിധിച്ചതാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കൊല്ലം സ്വദേശിയായ ഷെഫീൻ ജഹാൻ.
2016 ആഗസ്റ്റിൽ വേ ടു നിക്കാഹ്.കോം എന്ന മാട്രിമോണിയൽ സൈറ്റിലാണ് ഹാദിയയെ ആദ്യമായി കണ്ടതെന്നും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും കുറിപ്പിൽ പറയുന്നു. ആദ്യത്തെ കൂടിക്കാഴ്ച്ച മുതൽ നിക്കാഹ് നടക്കുന്നതും വിവാഹം രജിസ്റ്റർ ചെയ്തത് വരെയുള്ള കാര്യങ്ങൾ ഷെഫീൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ഇരുവരും തമ്മിലുള്ള വാട്‌സ് അപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോർട്ടും മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കോടതയിൽ ഹാജരാക്കിയിരുന്നു. ബിഎച്ച്എംഎസ് ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള തന്റെ ഭാര്യയെ ഒന്നു കേൾക്കാൻ പോലും തയ്യാറാവാതെ, ഒരു മണിക്കൂർ കൊണ്ട് തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞാണ് വിവാഹം അസാധുവാക്കിയതെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
മസ്‌ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മാട്രിമോണിയൽ സൈറ്റിൽ 2016 ആഗസ്ത് ആദ്യ വാരം ഹാദിയയുടെ പ്രൊപോസൽ കാണുന്നത്.,വീട്ടിലറിയിച്ചതിനെ തുടർന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണിൽ സംസാരിക്കുന്നത്. കാര്യങ്ങൾ സംസാരിച്ച് ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാട്‌സ് അപ്പ് വഴി പരസ്പരം ചിത്രങ്ങൾ കൈമാറി.(വാട്‌സ് അപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോർട്ട് കോടതിയിൽ ഹാജരാക്കിയിരിന്നു വിത്ത് ഡേറ്റ്)രണ്ടുപേർക്കും ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലീവിന് വരുമ്പോൾ നേരിൽ കാണാമെന്നും പരസ്പരം ഇഷ്ട്‌പെട്ടാൽ നിക്കാഹ് നടത്താമെന്നും ധാരണയായി.തുടർന്ന് നവംബർ 22 ന് വിസ ചേഞ്ച് ചെയ്യുന്നതിനായി നാട്ടിലേക്ക് വന്നു (പുതിയ ഓഫർ ലെറ്റർ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയിരിന്നു, വിത്ത് ഫാമിലി സ്റ്റാറ്റസ്)നാട്ടിൽ വന്ന് ഒരാഴ്ചയ്ക്ക് ശേഷം നവംബർ 30 ന് കുടുംബക്കാരും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനുമതിയോടെ കോട്ടക്കലിലെ സാമൂഹ്യ പ്രവർത്തകയായ (മുസ്ലിം പേഴ്‌സ്ണൽ ലോ ബോർഡ് മെംബർ) സൈനബയുടെ വസതിയിൽ വെച്ച് പെണ്ണുകാണുകയുംനിക്കാഹ് കർമ്മങ്ങൾ ഇസ്ലാമിക ആചാര പ്രകാരം ചെയ്തു തരുന്നതിനായി എന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിന്റെയും ഹാദിയ നിലവിൽ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കൽ പുത്തൂർ ജമാഅത്തിന്റെയും ഭാരവാഹികൾക്ക് അപേക്ഷ സമർപ്പിക്കുകയും തത്ഫലമായി എന്റെ മഹല്ല് അനുമതി നൽകുകയും പുത്തൂർ മഹല്ല് ഖാദിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഹാദിയയുടെ വലിയ്യ് ആയി നിന്നു കൊണ്ട് ഡിസംബർ 19 ന് ഞങ്ങളുടെ നിക്കാഹ് നടത്തി തന്നു. (മഹല്ല് സാക്ഷ്യപ്പെടുത്തി തന്ന വിവാഹ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി)
തുടർന്ന് രണ്ട് ദിവസം ഭാര്യാഭർത്താക്കന്മാരായി കഴിയുകയും,ഡിസംബർ 20 ന് കോട്ടക്കൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കുകയും റെസീപ്റ്റ് കൈപ്പറ്റുകയും ചെയ്തു.തുടർന്ന് ഭാര്യയുടെ അഭിഭാഷകൻ ഹാദിയായെ ഫോണിൽ വിളിച്ച് ഡിസംബർ 21 ന് കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശമുണ്ടെന്ന് അറിയിക്കുകയും ഞാനും ഹാദിയയും കോടതിയിൽ ഹാജരാവുകയും ഞങ്ങൾ വിവാഹിതരാണെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും കോടതി മുന്നാകെ മഹല്ല് സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി അഭ്യർത്ഥിച്ചു.അഭ്യസ്ഥ വിദ്യയും ബി.എച്ച്.എം.എസ് ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള എന്റെ ഭാര്യയെ ഒന്നു കേൾക്കാൻ പോലും തയ്യാറാവാതെ'ഒരു മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന് പറഞ്ഞു'
156 ദിവസത്തേക്ക് എന്റെ ഭാര്യയെ ഹോസ്റ്റൽ കസ്റ്റഡിയിലേക്ക് തള്ളി വിട്ടത്.(അഛന് മാത്രം അവളെ കാണാമെന്ന വിചിത്രമായ ഉപാധിയോടെ)നൂറിലധികം ആളുകൾ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപ്ലെ നൽകിയ രസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, കോടതി മുറിയിലെ ഭാര്യാ ഭർത്താക്കന്മാരായ ഞങ്ങളുടെ മൊഴി... ഇനിയുമെന്ത് തെളിവാണ് ഞങ്ങൾ നൽകേണ്ടത്..??-കുറിപ്പിൽ പറഞ്ഞു.
 

Latest News