കൊച്ചി- സൗദി അറേബ്യയിലെ മക്കയില്‍ ക്ലീനിംഗ് ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശികളില്‍ നിന്ന് പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ. വള്ളുമ്പ്രം വാര്‍പ്പിങ്ങല്‍ അഹമ്മദ് കോയ(54)യെയാണ് പാലാരിവട്ടം എസ് ഐ എസ് .സനലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയുടെ കൈയില്‍ നിന്നും 150 പാസ്‌പോര്‍ടുകളും 3,35,000 രൂപയും പിടിച്ചെടുത്തു. മുംബൈയിലെ കണ്‍സള്‍ട്ടന്‍സി വഴി ലഭിക്കുന്ന ജോലിക്ക് മൂന്നു മാസത്തേക്കുള്ള സൗജന്യ വിസയും 2,000 റിയാല്‍ മാസ ശബളവും സൗജന്യ യൂനിഫോമും താമസവും സൗജന്യ ചികില്‍സയും കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഉദ്യോഗാര്‍ഥികളെ സമീപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ജോലിക്കൊപ്പം മക്ക സന്ദര്‍ശിക്കാനുള്ള തമിഴ്‌നാട് സ്വദേശികളുടെ ആഗ്രഹം മുതലെടുത്താണ് പ്രതി അവരെ ചതിച്ചിരുന്നതെന്നും വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകുന്നതിന് ആവശ്യമായ ലൈസന്‍സ് ഇയാള്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡിലെ വാടക ഫ് ളാറ്റിൽ വെച്ചാണ് പ്രതി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്.പ്രതിയുടെ പേരില്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ കേസുള്ളതായും മറ്റു കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.