Sorry, you need to enable JavaScript to visit this website.

ഹർത്താൽ; മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി- കാസർക്കോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ റജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ പ്രതിചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്‌സും മലയാളവേദിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കാസർകോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ യു.ഡി.എഫ് ജില്ലാ ചെയർമാനെയും കൺവീനറേയും പ്രതിചേർക്കണം. ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനുൾപ്പെടെ ഉത്തരവ് ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രേരണാക്കുറ്റം ചുമത്തി ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ കൂട്ടുപ്രതികളാക്കണമെന്നാണ് നിർദ്ദേശം. നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരതുകയും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണം. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിൽ അടുത്ത മാസം അഞ്ചിനു മുൻപ് രേഖാമൂലം വിശദീകരണം നൽകാൻ കോടതിയിൽ നേരിട്ടു ഹാജരായ ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേരോട് ഹൈക്കോടതി നിർദേശിച്ചു.അതേസമയം, യൂത്ത് കോൺഗ്രസ് ഹർത്താലുമായി ബന്ധപ്പെട്ട് 189 കേസുകൾ റജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായാണ് പ്രാഥമിക വിവരമെന്ന് സർക്കാർ അറിയിച്ചു. ശബരിമല കർമസമിതി ഹർത്താലുമായി ബന്ധപ്പെട്ട് 990 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഹർത്താൽ അക്രമങ്ങളിൽ ഉണ്ടായതെന്നും സർക്കാർ ബോധിപ്പിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമസമിതി ഭാരവാഹികളേയും കേസുകളിൽ പ്രതിചേർക്കാൻ കോടതി നിർദേശിച്ചു. ഇത് ടി.പി.സെൻകുമാറും കെ.എസ്.രാധാകൃഷ്ണനും അടക്കമുള്ള കർമസമിതി ഭാരവാഹികളുടെ പേരിലായിരിക്കും കേസെടുക്കുക.
 

Latest News