തലശ്ശേരി- സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സുപ്രധാന സാക്ഷികളായ സി.പി.എം പ്രവർത്തകർ തന്നെ വിചാരണ കോടതി മുമ്പാകെ കൂട്ടത്തോടെ കൂറുമാറിയത് പ്രോസിക്യൂഷനെ ഞെട്ടിച്ചു.
വളപട്ടണം അരയമ്പേത്തെ ഒ.ടി വിനിഷീനെ കൊലപ്പെടുത്തിയ കേസിലാണ് സാക്ഷികൾ കൂട്ടമായി കൂറുമാറുന്നത്. ഇന്നലെ കോടതി വിസ്തരിച്ച സുപ്രധാന സാക്ഷിയായ നാലാം സാക്ഷിയായ ജലേഷും കൂറുമാറി. സംഭവത്തിൽ പരിക്കേറ്റ് ഏറെ ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാളാണ് ജലേഷ്. കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി കെ.എസ് രാജീവ് മുമ്പാകെ തുടരുകയാണ്.
എൻ.ഡി.എഫ് പ്രവർത്തകരായ രണ്ട് പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഒരു പ്രതി ഐ.എസിൽ ചേർന്നതിനെ തുടർന്ന് വധിക്കപ്പെട്ടിരുന്നു. വളപട്ടണത്തെ മനാഫ്, നൗഫൽ എന്നിവരായിരുന്നു കേസിലെ പ്രതികൾ.
ഇന്നലെ വിസ്തരിച്ച രണ്ടാം സാക്ഷിയായ ജലേഷ് ബസ് ഷെൽട്ടറിൽ വെച്ച് വിനീഷിനെ അക്രമിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയിരുന്നയാളാണ്. തുടർന്ന് ജലേഷിനെയും അക്രമി സംഘം മാരകമായി വെട്ടിയിരുന്നു. ഇയാൾക്ക് അക്രമത്തിൽ വെട്ടേറ്റതിനെ തുടർന്ന് ശരീരത്തിൽ എട്ട് തുന്നിക്കെട്ടലുകൾ വേണ്ടിവന്നിരുന്നു. ഇന്നലെ വിചാരണ കോടതിയിൽ വിനീഷിനെ വെട്ടുന്നത് കണ്ടില്ലെന്നും അക്രമികളെ തിരിച്ചറിയില്ലെന്നും സാക്ഷി മൊഴി നൽകി. വിനീഷിന്റെ കരച്ചിൽ കേട്ട് ആദ്യം ഓടിയെത്തിയത് ജലേഷ് ആയിരുന്നെന്ന് പോലീസ് റിപ്പോർട്ടിനെ കുറിച്ച് സാക്ഷിയോട് പ്രോസിക്യൂഷൻ വാദം നിരത്തിയപ്പോൾ തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മൊഴി നൽകിയത്. അക്രമത്തിൽ പരിക്കേറ്റ് കാലിന് എട്ട് തുന്നിക്കെട്ടലുകൾ സാക്ഷിക്ക് ഉണ്ടായ കാര്യം അന്വേഷിച്ചപ്പോൾ അതും തനിക്ക് ഓർമ്മയില്ലെന്ന മൊഴിയാണ് സാക്ഷി കോടതി മുമ്പാകെ വെളിപ്പെടുത്തിയത്. പരിക്കേറ്റ വിനീഷിനെ ആശുപത്രിയിൽ കൊണ്ടു പോയതും ജലേഷായിരുന്നെങ്കിലും സാക്ഷി ഇന്നലെ ഇക്കാര്യവും തനിക്ക് ഓർമ്മയില്ലെന്ന മൊഴിയാണ് നൽകിയത്. തുടർന്ന് സാക്ഷിയെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട വിനീഷിന്റെ സഹോദരനുമായ വിമൽകുമാർ ഗൾഫിലായതിനെ തുടർന്ന് വിചാരണ കോടതിയിൽ ഹാജരായിരുന്നില്ല. അടുത്ത ദിവസം നടക്കുന്ന വിചാരണയിൽ സാക്ഷി ഹാജരാകുമെന്നറിയുന്നു. കേസിലെ മൂന്നും അഞ്ചും പ്രോസിക്യൂഷൻ സാക്ഷികളായ കെ.രാജേഷ് , ഷൈജു എന്നിവരെ കോടതി ചൊവ്വാഴ്ച വിസ്തരിച്ചെങ്കിലും രണ്ടു സാക്ഷികളും കൂറുമാറുകയായിരുന്നു. രാജേഷ് സംഭവ സമയം കൊല്ലപ്പെട്ട വിനീഷിന്റെ കൂടെയുണ്ടായിരുന്നയാളാണ്. അഞ്ചാം സാക്ഷിയായ ഷൈജുവും പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നൽകുകയായിരുന്നു. ഇവർ കൂറുമാറിയെങ്കിലും സി.പി.എം പ്രവർത്തകർ തന്നെയാണെന്ന് വിചാരണ കോടതിയിൽ മൊഴി നൽകുകയും ചെയ്തു.കേസിലെ മഹസർ സാക്ഷിയായ ഷിജിൽ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ഇന്നലെ വിസ്തരിച്ച മഹസർ സാക്ഷിയും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി.
കേസിലെ ഒന്നാം പ്രതി ഐ.എസിൽ ചേർന്ന മനാഫ് അടുത്തിടെ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ നൗഫൽ മാത്രമാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.ജോഷി മാത്യുവാണ് ഹാജരാകുന്നത്. 2009 മെയ് 13 ന് രാത്രി അരയമ്പേത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ ഇരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ അക്രമി സംഘം വിനീഷിനെയും സഹോദരൻ വിമൽ കുമാറിനെയും ആക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സക്കിടെ സംഭവത്തിന് പിറ്റേ ദിവസം മരിക്കുകയായിരുന്നു.