Sorry, you need to enable JavaScript to visit this website.

മൂന്നാം സീറ്റിന് ലീഗ് വാശി പിടിക്കില്ല,  കുഞ്ഞാലിക്കുട്ടിയും ബഷീറും മത്സരിക്കും 

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റിനുവേണ്ടി കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന സൂചനയുമായി മുസ്ലീം ലീഗ്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെ ലീഗില്‍ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്. മൂന്നാം സീറ്റ് ചോദിക്കണമെന്ന നിലപാടിലൊരു വിഭാഗം ഉറച്ചു നില്‍ക്കുമ്പോള്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി വൈകാരികമായി പ്രതികരിക്കേണ്ടെന്നുതന്നെയാണ് പല പ്രമുഖ നേതാക്കളുടെയും നിലപാട്.
സീറ്റിന് വേണ്ടി വാശി പിടിക്കേണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു പരസ്യ തര്‍ക്കം ആവശ്യമില്ല എന്നുള്ള  നിലപാട് ഉന്നതാധികാരസമിതിയിലെ ചിലര്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വയനാട് സീറ്റ് മാത്രമാണ് സംഘടനയ്ക്ക് അടിത്തറയുള്ളതും വിജയസാധ്യതയുള്ളതുമായ സീറ്റ്. എന്നാല്‍ വയനാട് ചോദിച്ച് വാങ്ങി വര്‍ഗ്ഗീയ ദ്രുവികരണമുണ്ടാക്കേണ്ട എന്നുതന്നെയാണ് ലീഗ് നേതാക്കളുടെ കണക്കുകൂട്ടല്‍. 
പിന്നീടുള്ളത്, കാസര്‍ഗോഡും വടകരയുമാണ്. ഇരു സീറ്റുകളിലും ജയം അത്ര എളുപ്പമല്ല എന്നുതന്നെയാണ് കണ്ടെത്തല്‍. പാലക്കാടടക്കം മറ്റു സീറ്റുകളിലൊന്നും പാര്‍ട്ടിക്ക് കാര്യമായ സംഘടനാ സംവിധാനമില്ലാത്തതിനാല്‍ തര്‍ക്കമുണ്ടാക്കി സീറ്റ് വാങ്ങി തോല്‍ക്കേണ്ടെന്നുമാണ് ലീഗിന്റെ തീരുമാനമെന്നാണ് സൂചന.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് പാണക്കാട്ട് ചേരും. ലീഗിലെ എല്ലാ എംഎല്‍എമാരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള യുഡിഎഫ് യോഗത്തിന് മുന്‍പ് തന്നെ ലീഗ് മൂന്നാം സീറ്റിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 
എന്നാല്‍, പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും തന്നെ ലീഗിന്റെ ലോക്‌സഭാ സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മദ് ബഷീറിനെയും തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്.

Latest News