റിയാദ് - തലസ്ഥാന നഗരിയിലെ വ്യത്യസ്ത ഡിസ്ട്രിക്ടുകളിൽ മദ്യനിർമാണ കേന്ദ്രങ്ങൾ നടത്തിയ പതിനൊന്നു പേരെ പോലീസും മതകാര്യ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഏതാനും യുവതികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. മദ്യനിർമാണ കേന്ദ്രങ്ങളെക്കുറിച്ച് മതകാര്യ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസുമായി സഹകരിച്ച് ഇവിടങ്ങൾ റെയ്ഡ് ചെയ്യുകയായിരുന്നെന്ന് റിയാദ് മതകാര്യ പോലീസ് വക്താവ് ശൈഖ് മുഹമ്മദ് അൽസബർ പറഞ്ഞു.
വൻ മദ്യശേഖരവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അസംസ്‌കൃത വസ്തുക്കളും മദ്യനിർമാണ കേന്ദ്രങ്ങളിൽ കണ്ടെത്തി. വിതരണത്തിന് തയാറാക്കിയ 82,236 ലിറ്റർ മദ്യം ഇവിടങ്ങളിൽ കണ്ടെത്തി. മദ്യശേഖരവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും നശിപ്പിച്ചതായി ശൈഖ് മുഹമ്മദ് അൽസബർ പറഞ്ഞു.