തിരുവനന്തപുരം- നടൻ മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബി.ജെ.പി ഇപ്പോഴും. മോഹൻലാൽ മത്സരിക്കാൻ തയാറായാൽ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും പാർട്ടി പ്രവർത്തകരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ തയാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് വ്യക്തമാക്കി. ഇക്കാര്യത്തിൽ മോഹൻലാലാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും രമേശ് വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മറ്റിയാണ്. ഇതുവരെയും സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമോ ചർച്ചയോ നടന്നിട്ടില്ല. കേന്ദ്രസർക്കാരിനെപ്പറ്റി ഏറ്റവും കൂടുതൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. മോഡി സർക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നത് തനിക്കറിയില്ലെന്നും എം.ടി രമേശ് പറഞ്ഞു.