റിയാദ്- റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദും പത്‌നി ശബ്‌നം ജാവേദും റിയാദ് ഗവർണർക്കും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കും അത്താഴ വിരുന്നൊരുക്കി.
ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ ഒരുക്കിയ വിരുന്നിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും അംബാസഡർ അഹമ്മദ് ജാവേദും കേക്ക് മുറിച്ചു.
ആയോധന കലയും നൃത്തവും സംയോജിപ്പിച്ച് അരങ്ങേറിയ താങ്ങ് തായും പ്രണയത്തിന്റെ മോഹന ഭാവങ്ങളുമായെത്തിയ മണിപ്പൂരി നൃത്തവും വിശിഷ്ടാതിഥികളെ വിസ്മയത്തിലാഴ്ത്തി.
നയതന്ത്ര പ്രതിനിധികളും എംബസി സന്നദ്ധ പ്രവർത്തരുമടക്കം ഇരുന്നൂറോളം അതിഥികളാണ് വിരുന്നിനെത്തിയത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക, നയതന്ത്ര ബന്ധങ്ങളെ കുറിച്ച് വിശദീകരിച്ച അംബാസഡർ സുഹൃത്തുക്കളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമായി തുടരുമെന്നും പറഞ്ഞു. ഫസ്റ്റ് സെക്രട്ടറി ഹിഫ്‌സുറഹ്മാൻ സ്വാഗതം പറഞ്ഞു. ഡി.സി.എം സുഹൈൽ അജാസ് ഖാനും എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു.