Sorry, you need to enable JavaScript to visit this website.

മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താനായി പുറങ്കടലില്‍ തിരച്ചില്‍ തുടരുന്നു


കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു


കൊച്ചി- മനുഷ്യക്കടത്ത് കേസില്‍ ബോട്ട് കണ്ടെത്താനായി പുറങ്കടലില്‍ തിരച്ചില്‍ തുടരുന്നു. മുനമ്പത്ത് നിന്നും മല്‍സ്യബന്ധന ബോട്ടില്‍ സ്തീകളും കുട്ടികളുമടക്കമുള്ള സംഘം വിദേശത്തേയക്ക് കടന്ന സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബോട്ടില്‍ കടന്ന 80 പേരുടെ പട്ടിക തയാറാക്കി ഇവരുടെ ചിത്രവും എഫ്.ഐ.ആറിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ് എഫ്.ഐ.ആര്‍ നല്‍കിയിട്ടുള്ളത്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. നവജാത ശിശു ഉള്‍പ്പെടെയുള്ള കുട്ടികളും സ്ത്രീകളും സംഘത്തിലുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബങ്ങളും തമിഴ്‌നാട്ടുകാരുമാണ് ബോട്ടിലുള്ളത്. മിക്കവരും അടുത്ത ബന്ധുക്കളുമാണ്. സ്വന്തം താല്‍പര്യപ്രകാരമാണ് ഇവര്‍ യാത്രക്ക് പുറപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ മുനമ്പം, വടക്കേക്കര പോലിസ് സ്‌റ്റേഷനുകളില്‍ സ്വമേധയ എടുത്ത കേസിന്റെ തുടര്‍ച്ചയായിട്ടാണ് എഫ്‌ഐആര്‍ നല്‍കിയത്. മോഷണ വസ്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിക്കപ്പെട്ട വസ്തുവോ എന്ന നിലയിലാണ് ഉപേക്ഷിക്കപ്പെട്ട 71 ബാഗുകള്‍ കണ്ടെത്തിയതിന് രണ്ട് സ്‌റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തത്.

മുനമ്പത്ത് നിന്നും വാങ്ങിയ മല്‍സ്യ ബ്ന്ധന ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആളുകളെ കയറ്റിയതെന്നും കണ്ടെത്തി. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകള്‍ പൊളിച്ച് ഒറ്റ ഹാള്‍ പോലെയാക്കി. പകല്‍ സമയങ്ങളില്‍ ബോട്ടിന്റെ പുറത്ത് നിന്നാണ് യാത്ര. ബോട്ടില്‍ കയറാന്‍ പറ്റാത മടങ്ങിയ സംഘത്തില്‍ പെട്ട പ്രഭു, രവി സനൂപ് രാജ എന്നിവരെ പോലീസ് ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത എറണാകുളം ആലുവയില്‍ എത്തിച്ചിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

ജനുവരി 12ന് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ട് ജെട്ടിയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീര സംരക്ഷണ സേനയും പുറങ്കടലില്‍ തിരച്ചില്‍ തുടരുകയാണ്. കടലില്‍ ആയിരക്കണക്കിന് മല്‍സ്യ ബന്ധന ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തുന്നതിനാല്‍ ഇതിനിടയില്‍ന്നും സംഘം പോയ ബോട്ട് കണ്ടെത്തുക ദുഷ്‌കരമാകുമെന്നാണ് നാവിക സേനയുടെ വിലയിരുത്തല്‍.

 

Latest News