ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർ സ്ട്രിപ്പ് ഉടൻ ആരംഭിക്കും
തിരുവനന്തപുരം- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് ഈടാക്കുന്ന അമിത നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി സി.ഇ.ഒമാരുമായി നടത്തിയ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം പുതുതായി ആരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലെ ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കത്ത്, ദോഹ, ബഹ്റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വർധിച്ച ആവശ്യവുമുണ്ട്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസാണ് നാല് അന്താരാഷ്ട്ര സർവീസുകൾ കണ്ണൂരിൽ നിന്ന് നടത്തുന്നത്.
കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള നികുതി നേരത്തെ തന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.
ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ മാസത്തെ കണക്കുകൾ പരിശോധിച്ചാൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരിൽ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ദൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ഇതിൽ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതൽ സർവീസുകൾ ആവശ്യമാണ്.
ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാ പഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർ സ്ട്രിപ്പ് ഉടൻ ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചത്.
സംസ്ഥാനത്ത് നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ അറിയിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി ഉഷാ പാഡി, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത-വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കണ്ണൂർ വിമാനത്താവള എം.ഡി വി.തുളസീദാസ്, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എസ്. ശ്രീകുമാർ, മറ്റു വിമാനത്താവള പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.