Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സംവരണം: നിയമപരമായി നേരിടും -കാന്തപുരം

കോഴിക്കോട്- സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭരണഘടന തിരുത്തിയെഴുതേണ്ടത് എന്ന പൊതുധാരണ സൃഷ്ടിക്കാനും അതിനാവശ്യമായ പൊതു സമ്മതി നിര്‍മിക്കാനും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണിത്.  ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിനു അകത്തും പുറത്തും നല്‍കിയ പിന്തുണ ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും എതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാരിനു വലിയ ആത്മവിശ്വാസം നല്‍കും. ഈ വിഷയത്തില്‍ കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.  
ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുള്ള ഭരണഘടനാപരമായ നിലപാട് എന്ന അര്‍ഥത്തിലാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ, സാമ്പത്തിക സംവരണത്തിലൂടെ അസമത്വം കൂടുതല്‍ വ്യവസ്ഥാപിതമാവുകയാണ് ഫലത്തില്‍ സംഭവിക്കുക. പട്ടിക ജാതി പട്ടികവര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് പോലും സംവരണം ബാധകമാക്കാത്ത സ്വകാര്യ, അണ്‍ എയ്ഡഡ് മേഖലകളില്‍ പോലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന്  നിലവിലുള്ള സാമ്പത്തിക പരിധി മാനദണ്ഡം ഉയര്‍ത്തണമെന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ നിര്‍ദേശം പോലും നടപ്പില്‍ വരുത്താത്തവരാണ് യാതൊരു വിധത്തിലുള്ള പ്രായോഗിക പഠന നിര്‍ദ്ദേശങ്ങളോ  മുന്നൊരുക്കമോ കൂടാതെ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നിയമ നിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് പോലും ഈ നിയമത്തിന്റെ പൂര്‍ണ രൂപം ആവശ്യമായ ആലോചനക്കും ചര്‍ച്ചക്കും അവസരമൊരുക്കും വിധത്തില്‍ നേരത്തേ ലഭ്യമാക്കിയില്ല എന്നത് കുറ്റകരമാണ്. ആവശ്യമായ മുന്‍കരുതലുകളും ചര്‍ച്ചകളും ഇല്ലാതെ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തവര്‍ ഈ രാജ്യത്തെ ഉദ്ബുദ്ധരായ പൗരന്മാരോട് കടുത്ത അനീതിയാണ് കാണിച്ചത്. അതേസമയം ഒ.ബി.സി വിഭാഗങ്ങളെ സംവാരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും വിലക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങള്‍ എടുത്തു കളയാന്‍ സര്‍ക്കാര്‍ തയാറാകുമോ -കാന്തപുരം ചോദിച്ചു. 
പുതിയ ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങള്‍ക്കു  സുന്നി സംഘടനകളുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മ പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ സമാന മനസ്കരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കാന്തപുരം അറിയിച്ചു.

Latest News