കൊച്ചി- ശബരിമലയിൽ യുവതി പ്രവേശനം നടന്നതിൽ രഹസ്യ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ റിപോർട്ട് പരിഗണിക്കവെയാണ് കോടതി പരാമർശം. സർക്കാറിന് രഹസ്യ അജണ്ടയുണ്ടെന്ന് പറയുന്നില്ലെന്നും അതേസമയം രഹസ്യ അജണ്ടയുള്ളവരെ തിരിച്ചറിയണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ വിശ്വാസികളാണോ എന്ന് ആരാഞ്ഞ കോടതി ഇത് സംബന്ധിച്ച് വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. സർക്കാറിനോ സമരക്കാർക്കോ വ്യക്തികൾക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും ഹൈക്കോടതി പറഞ്ഞു. മനിതി സംഘം സഞ്ചരിച്ച സ്വകാര്യവാഹനം നിലയ്ക്കലിൽനിന്ന് കടത്തിവിട്ട വിഷയത്തിൽ സർക്കാറിന്റെ റിപോർട്ട് കോടതി അംഗീകരിച്ചില്ല. നിലയ്ക്കലിൽ ഇവരെ ഇറക്കി കെ.എസ്.ആർ.ടി.സി ബസിൽ അയക്കാൻ ശ്രമിച്ചാൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന ഇന്റലിജൻസ് റിപോർട്ട് ഉണ്ടായിരുന്നുവെന്ന വിശദീകരണത്തിനോട് കോടതി എതിർപ്പ് പ്രകടിപ്പിച്ചു.