കൽപറ്റ- പ്രവാസി സാന്ത്വനം പദ്ധതി നിർവഹണത്തിൽ സാങ്കേതിക തടസ്സംമൂലം ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുമെന്നു പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച നിയമസഭാ സമിതി ചെയർമാൻ കെ.വി.അബ്ദുൽ ഖാദർ വയനാട് കലക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ അറിയിച്ചു.
വ്യക്തിഗത പരാതികളിൽ വിവിധ വകുപ്പുകളിൽ നിന്നു വിശദീകരണം തേടും. പൊതുവായ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അര ലക്ഷം രൂപയുടെ സഹായം നോർക്ക വഴി നൽകുന്നുണ്ട്. എയർപോർട്ടിൽ നിന്നു മൃതദേഹം വീട്ടിലെത്തിക്കാൻ നോർക്കയെ ബന്ധപ്പെട്ടാൽ ആംബുലൻസ് സൗകര്യവും ഒരുക്കും. വിദേശത്തുനിന്നു തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനുള്ള പദ്ധതികൾക്കു ബാങ്ക് വായ്പ ലഭിക്കാൻ താമസം നേരിടുന്നതു പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കും.
നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് ടിക്കറ്റ് വിലയിൽ ഏഴ് ശതമാനം ഇളവ് ഖത്തർ എയർവേസുകളിൽ അനുവദിച്ചിട്ടുണ്ട്. മറ്റു എയർവേസുകളിലും ഇളവ് അനുവദിക്കാൻ ചർച്ച നടക്കുകയാണ്. നോർക്കയുടെ പേരിൽ പ്രവാസികളിൽ നിന്നു സേവനങ്ങൾക്ക് പണം ഈടാക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃത ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണം.
നോർക്ക കാർഡുള്ള പ്രവാസികൾക്ക് നൂറു രൂപ ചെലവിൽ മൂന്നു വർഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് ഉറപ്പാക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് കവറേജ് വിപുലീകരണത്തിനു നടപടികൾ പുരോഗതിയിലാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്ത അർഹരായ പ്രവാസികൾക്ക് കാരുണ്യ വഴി അരലക്ഷം രൂപയുടെ സഹായം ലഭിക്കും. ഒരേ സമയം രണ്ടു ചികിത്സാ സഹായം അനുവദിക്കില്ല. ചികിത്സാ സഹായത്തിന് സമയ പരിധിയില്ലെങ്കിലും ഡോക്ടറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ചികിത്സാ സഹായവുമായി ബന്ധപ്പെട്ട പരാതികൾ 0471-2785512 എന്ന നമ്പറിൽ അറിയിക്കാം.
വയനാട്ടിൽ 2,691 പേർ പ്രവാസി ക്ഷേമ പെൻഷൻ ഗുണഭോക്താക്കളാണ്. ഈ പദ്ധതിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ ബോധവത്കരണം ശക്തമാക്കും. സാങ്കേതിക തടസമുള്ളതിനാലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലും നിലവിലെ പെൻഷൻ പ്രായം 60 ആയി തുടരും. മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി സമഗ്രമായ പെൻഷൻ പദ്ധതി ആലോചനയിലാണ്. നിലവിൽ അഞ്ച് വർഷം വരെ തുക അടച്ചവർക്ക് 2,000 രൂപയും അഞ്ചു വർഷത്തിൽ കൂടുതൽ തുക അടച്ചവർക്ക് പരമാവധി 4,000 രൂപയുമാണ് പ്രതിമാസ പെൻഷൻ. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ 26 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ പരാതികൾ അന്വേഷിക്കാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എൻ.ആർ.ഐ സെല്ലുകളിൽ നിയോഗിച്ചുണ്ടെന്നും ചെയർമാൻ പറഞ്ഞു.
സമിതി അംഗം എം.രാജഗോപാൽ, ജില്ലാ കലക്ടർ എ.ആർ. അജയകുമാർ, നോർക്ക ജോയിന്റ് സെക്രട്ടറി കെ.ജനാർദനൻ, ജനറൽ മാനേജർ ഡി. ജഗദീഷ്, കേരള പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ഗീതാമണിയമ്മ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു. ഭവന നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭം എന്നിവയ്ക്ക് കൂടുതൽ പരിഗണന വേണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.