Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി -കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി കോണ്‍ഗ്രസുമായി െൈകെകോര്‍ക്കാന്‍ സന്നദ്ധമാവുന്നതിന്റെ സൂചനകള്‍ പുറത്ത്. പദ്ധതി പ്രകാരം ചില ലോക്‌സഭാ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും.

2014 ല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മുഴുവന്‍ സീറ്റുകളിലും മല്‍സരിച്ച പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരം മുപ്പത്തിമൂന്ന് സീറ്റുകളിലേക്കൊതുക്കും. 

കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഇത് വരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടുന്നതോ ഉള്‍പ്പെടാത്തതോ ആയ സഖ്യങ്ങളുമായി സഹകരിക്കുന്നതിനെക്കുറിച്ചും പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.  അടുത്ത മാസത്തോടെ പാര്‍ട്ടിയുടെ തീരുമാനം ഔദ്യോഗികമായി പുറത്തു വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജനുപരി 28 നാണ് ആം ആദ്മിയുടെ ലോക്‌സഭാ പ്രചാരണ പരിപാടികള്‍ ഔദ്യോഗികമായി തുടങ്ങുക. ജനുവരി 28 ന് പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബ് മണ്ഡലത്തിലും ഫെബ്രൂവരി രണ്ടിന് അമൃതസര്‍ മണ്ഡലത്തിലും കെജ്രിവാള്‍ ആം ആദ്മി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. 

'ദേശീയ രാഷ്ട്രീയ രംഗത്തെ സംഭവഗതികളെ പാര്‍ട്ടി നേതൃത്വം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ ഏകാധിപത്യത്തിന്ന് എതിരാണ്,' പ്രധാനമന്ത്രി മോഡിയുടെ പേരെടുത്ത് പറയാതെ ഡല്‍ഹി തൊഴില്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. 

'ഏകാധിപത്യം അവസാനിപ്പിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും ഞങ്ങള്‍ക്ക കഴിയാവുന്നത് ഞങ്ങള്‍ ചെയ്യും,' ഗോപാല്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു. 

പഞ്ചാബില്‍ നിന്ന് നിലവില്‍ പാര്‍ട്ടിക്ക് രണ്ട് ലോക്‌സഭാ അംഗങ്ങളുണ്ട്. ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തിലുമെത്തി. ഡല്‍ഹിക്കും പഞ്ചാബിനും പുറമേ ഹരിയാനയിലും ഗോവയിലുമാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അരവിന്ദ് കെജ്രവാള്‍ എല്ലാ ആഴ്ചയിലും ഹരിയാന സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ഡല്‍ഹി മോഡല്‍ വികസനം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജനുവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയ്യതികളില്‍ ഡല്‍ഹിയില്‍ കെജ്രിവളിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വളണ്ടിയര്‍മാരൂടെയും വിപുലമായ സമ്മേളനം നടക്കുന്നുണ്ട്. ഇതിന് പുറമേ പത്തിനും പതിനഞ്ചിനും പ്രത്യേക ആസൂത്രണ സമ്മേളനങ്ങളും നടക്കും. ഇതിനെല്ലാം ശേഷമാവും പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ തീരുമാനങ്ങള്‍ പുറത്തു വരിക. 

സഖ്യത്തിലേര്‍പ്പെടുകയോ അടവുനയം പ്രഖ്യാപിക്കുകയോ ചെയ്താല്‍ പഞ്ചാബിലും ഗോവയിലും ഹരിയാനയിലും ഡല്‍ഹിയിലും കോണ്‍ഗ്രസിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. 

നേരത്തെ, ബി എസ് പിയും എസ് പിയും കോണ്‍ഗ്രസുമായി സഖ്യത്തിനുളള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു.  സഖ്യം പുലരണമെങ്കില്‍ ചില നിബന്ധനകളുണ്ടെന്നും കോണ്‍ഗ്രസ് അവ പാലിക്കണമെന്നും മായാവതി പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കിനിടെ രാജസ്ഥാനിലും മധ്യപ്രദേശിലും പട്ടിക ജാതിക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് നിബന്ധന. 

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഭാരത് ബന്ദ് ദിവസം എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു


 

Latest News