കോഴിക്കോട്- പതിമൂന്ന് വര്‍ഷം നീണ്ട ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം തേജസ് ദിനപത്രം വിടവാങ്ങി. 2006 ജനുവരി 26 ന് പ്രസിദ്ധീകരണം തുടങ്ങിയ പത്രത്തിന്റെ അവസാനത്തെ കോപ്പിയാണ് ഇനിയില്ല എന്ന അറിയിപ്പോടെ ഇന്ന് പുറത്തിറങ്ങിയത്. സൗദി അറേബ്യയിലടക്കം തേജസിന്റെ ഗള്‍ഫ് നാടുകളിലെ എഡിഷനുകള്‍ നേരത്തെ തന്നെ നിര്‍ത്തിയിരുന്നു.
കേരളത്തിലെ ഭരണാധികാരികളില്‍നിന്നും ഭരണകൂടത്തിനകത്തെ നിഗൂഢ ശക്തികളില്‍നിന്നും കഠിനമായ എതിര്‍പ്പുകളും കടന്നാക്രമണവുമാണ് നേരിട്ടിരുന്നതെന്ന് പത്രത്തിന്റെ അവസാനത്തെ മുഖപ്രസംഗത്തില്‍ വിശദീകരിക്കുന്നു.
എട്ടു വര്‍ഷം മുമ്പ് കേരള പോലീസ് ഇന്റലിജന്‍സ് വിഭാഗങ്ങളിലെ പ്രമുഖര്‍ തയാറാക്കിയ ഗൂഢാലോചനയുടെ വലക്കണ്ണികള്‍ അതിവിപുലമായിരുന്നു. പത്രത്തിനു പരസ്യം നിഷേധിക്കാനും രജിസ്‌ട്രേഷന്‍ ഇല്ലാതാക്കാനും തേജസ് പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കാനും ഭരണകൂട തലങ്ങളില്‍ ഗൂഢാലോചന നടന്നു.
ഭരണകൂടത്തിലെ നിഗുഢ ശക്തികളുടെ ഇടപെടലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കപ്പെട്ടത്. കേരളത്തില്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനും സംഘടിതമായ നീക്കങ്ങള്‍ നടന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയതും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ രണ്ട് മുഖ്യമന്ത്രിമാര്‍ നടത്തിയതും നുണപ്രചാരണമായിരുന്നു. നീതി നിഷേധത്തിനാണ് അവര്‍ ചൂട്ടുപിടിച്ചത്. ഭരണകൂട വ്യവസ്ഥക്കകത്തിരുന്നു ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും പൗരാവകാശങ്ങളും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമെല്ലാം അട്ടിമറിക്കുന്ന ഗൂഢസംഘത്തിന്റെ വെറും പാവകളായി അവര്‍ അധികാരക്കസേരയില്‍ ഇരിക്കുകയായിരുന്നു. അവരോട് ചരിത്രം പൊറിക്കാന്‍ ഇടയില്ല.
തേജസ് അതിന്റെ ദൗത്യവുമായി ഭിന്നരൂപങ്ങളില്‍ മുന്നോട്ടു പോകും ഇതൊരു വിടവാങ്ങലല്ലെന്നും വീണ്ടുമൊരു തിരിച്ചുവരവിനുള്ള ഊര്‍ജം സംഭരിക്കാനായി താല്‍ക്കാലികമായ ഒരു തിരോധനാമണെന്നും ചീഫ് എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി എഴുതിയ എഡിറ്റോറിയല്‍ പറയുന്നു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.