Sorry, you need to enable JavaScript to visit this website.

ഒരു വർഷത്തിനിടെ 19,000 വിദേശ  എൻജിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - ഒരു വർഷത്തിനിടെ 19,000 വിദേശ എൻജിനീയർമാർക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. ഈ വർഷാദ്യം മുതലാണ് ഇത്രയും വിദേശ എൻജിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷനുള്ള വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ ഈ വർഷം 19,000 പേരുടെ കുറവുണ്ടായി. ഇത്രയും പേർക്ക് ഈ കൊല്ലം സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള സൗദി എൻജിനീയർമാരുടെ എണ്ണത്തിൽ 43 ശതമാനം വർധനവ് രേഖപ്പെടുത്തി. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത 35,778 സൗദി എൻജിനീയർമാരുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം കൗൺസിൽ രജിസ്‌ട്രേഷനുള്ള സൗദി എൻജിനീയർമാർ 25,000 ഓളം മാത്രമായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൗൺസിൽ രജിസ്‌ട്രേഷനുള്ള 1,89,703 എൻജിനീയർമാരാണുള്ളത്. ഇവർ 2,859 എൻജിനീയറിംഗ് ഓഫീസുകൾക്കും കമ്പനികൾക്കും കീഴിൽ ജോലി ചെയ്യുന്നു. എൻജിനീയർമാരിൽ 81 ശതമാനവും വിദേശികളാണ്. 1,53,925 വിദേശ എൻജിനീയർമാരുണ്ട്. എൻജിനീയറിംഗ് ആർബിട്രേറ്റർമാരായി 158 പേർ പ്രവർത്തിക്കുന്നു. ഇക്കൂട്ടത്തിൽ 125 പേർ സൗദികളും 33 പേർ വിദേശികളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വഴി പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും നിർബന്ധമാക്കാനും തീരുമാനമുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർ മതിയായ യോഗ്യതകളും കഴിവുകളുമുള്ളവരാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും അഞ്ചു വർഷത്തിൽ കുറയാത്ത പരിചയസമ്പത്തും നിർബന്ധമാക്കിയിരിക്കുന്നത്. നേരത്തെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മൂന്നു വർഷത്തെ പരിചയസമ്പത്താണ് നിർബന്ധമാക്കിയിരുന്നത്. ഇത് പിന്നീട് അഞ്ചു വർഷമായി ഉയർത്തുകയായിരുന്നു. 
വ്യവസ്ഥകളിൽ ആർക്കും ഇളവ് നൽകില്ലെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർക്ക് എൻജിനീയറിംഗ് മേഖലയിൽ തന്നെയായിരിക്കണം പരിചയസമ്പത്തുണ്ടാകേണ്ടത്. കൂടാതെ പരിചയസമ്പത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇവർ ഹാജരാക്കണം. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ശരിയല്ലാത്തതു മൂലം ഉടലെടുക്കുന്ന എല്ലാ പ്രത്യാഘാതങ്ങളും വിദേശ എൻജിനീയർമാർ വഹിക്കേണ്ടിവരുമെന്നും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വ്യക്തമാക്കി. 
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത മൂവായിരത്തോളം സൗദി എൻജിനീയർമാർ തൊഴിൽരഹിതരായി കഴിയുന്നുണ്ട്. അഞ്ചു വർഷത്തെ പരിചയസമ്പത്ത് ഉണ്ടായിരിക്കണം എന്നതടക്കം വിദേശ എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ചില കമ്പനികൾ തട്ടിപ്പുകൾ നടത്തുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം വ്യവസ്ഥകൾ മറികടക്കുന്നതിന് വിദേശ എൻജിനീയർമാരെ മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ കമ്പനികൾ റിക്രൂട്ട് ചെയ്യുകയാണ്. ഇങ്ങിനെ റിക്രൂട്ട് ചെയ്തുകൊണ്ടുവരുന്നവരെ എൻജിനീയറിംഗ് ജോലികളിൽ പിന്നീട് നിയമിക്കുന്നു. 
കഴിഞ്ഞ ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചു. കൂടുതൽ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷ പരിചയസമ്പത്ത് നിർബന്ധമാക്കിയത്. 
സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം കഴിഞ്ഞ മാസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 'ഇജ്തിയാസ്' എന്നാണ് പുതിയ സേവനത്തിന് പേര്. സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും വിസ അനുവദിക്കുന്നതിനും സൗദിയിലേക്ക് വരുന്നതിന് മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മതിയായ യോഗ്യതയും കഴിവും പരിചയസമ്പത്തുമില്ലാത്തവർക്ക് വിസകൾ അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, വിദേശ മന്ത്രാലയം, വിദേശങ്ങളിലെ സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പരിചയസമ്പത്ത് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുകയും സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുടെ നിജസ്ഥിതി ഉറപ്പുവരുത്തുകയുമാണ് പുതിയ സേവനം ചെയ്യുന്നത്. 

Latest News