Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ നാഷണൽ ലീഗ്-സെക്കുലർ  കോൺഫറൻസ് ലയനം ജനുവരിയിൽ

കോഴിക്കോട് - ഇന്ത്യൻ നാഷണൽ ലീഗ്-സെക്കുലർ കോൺഫറൻസ് ലയനം ജനുവരിയിൽ. ഇരു കക്ഷികളുടെയും പ്രതിനിധികൾ തമ്മിൽ ഡിസംബർ 20ന് സുപ്രധാന ചർച്ച നടന്നു. ജനുവരി മൂന്നിന് ചേരുന്ന ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതിയോടെ അന്തിമ ധാരണയാകും.
കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ.എൻ.എല്ലിനെ ഇടതു മുന്നണി ഘടക കക്ഷിയാക്കിയത്. പത്ത് വർഷമായി നാഷനൽ സെക്കുലർ കോൺഫറൻസും ഇതേ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഇടതു മുന്നണി അംഗീകരിച്ചിട്ടില്ല. ഇരു പാർട്ടികളും ലയിച്ച് ഒന്നാകുമെന്ന കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ട്. നാഷണൽ ലീഗിന് ഇപ്പോൾ നിയമസഭയിൽ പ്രാതിനിധ്യമില്ല. നാഷനൽ സെക്കുലർ കോൺഫറൻസിന്റെ ചെയർമാൻ പി.ടി.എ റഹീം ഇടതു സ്വതന്ത്രനെന്ന നിലയിൽ നിയമസഭാംഗമാണ്.
ഇരു സംഘടനകളുടെയും ഉപാധികൾ പരസ്പരം കൈമാറിയിട്ടുണ്ട്. പാർട്ടിയുടെ പേര്, കൊടി എന്നിവയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരിക്കെയാണ് ഇബ്രാഹിം സുലൈമാൻ സേട്ട് 1994 ഏപ്രിൽ 23 ന് ഇന്ത്യൻ നാഷനൽ ലീഗ് രൂപവൽക്കരിക്കുന്നത്. പാർട്ടിയുടെ പേരിൽ നിന്ന് മുസ്‌ലിം എന്ന് ഒഴിവാക്കിയത് അന്നേ ചർച്ചയായതാണ്.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ ജനവിധി തേടിയ സി.മമ്മുട്ടിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആക്ഷേപത്തെ തുടർന്ന് പി.ടി.എ റഹീമിനെ മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കുകയായിരുന്നു. 2006 ൽ റഹീം ഇടതു പിന്തുണയോടെ കൊടുവള്ളിയിൽ നിന്ന് ജയിച്ചു. 2011 ലും 16 ലും കുന്ദമംഗലത്തു നിന്നാണ് റഹീം നിയമസഭയിലെത്തിയത്. മുസ്‌ലിം ലീഗ് റഹീം വിഭാഗം എന്നറിയപ്പെട്ട സംഘടന പിന്നീട് നാഷനൽ സെക്കുലർ കോൺഫറൻസ് എന്ന് സ്വീകരിച്ചതിന് പിന്നിലും ഇടതു മുന്നണി പ്രവേശനമായിരുന്നു ലക്ഷ്യം. 2006ൽ ഐ.എൻ.എല്ലിന്റെ സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നിയമസഭാംഗമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ തന്നെയാണ് കെ.ടി ജലീൽ കുറ്റിപ്പുറത്ത് നിന്ന് ഇടതു സ്വതന്ത്രനായി ജയിച്ചത്. മുസ്‌ലിം ലീഗിനെതിരെ പൊതുപാർട്ടിയെന്ന ചർച്ച ഇക്കാലത്ത് ഉയർന്നു വന്നെങ്കിലും സി.പി.എം പച്ചക്കൊടി കാട്ടാത്തതു കാരണം നടന്നില്ല.
ഇപ്പോൾ ഘടക കക്ഷി പദം നൽകിയ സംഘടനകൾക്കൊന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉണ്ടായിരിക്കില്ല. നേരത്തെ ലോക്‌സഭാ സ്ഥാനാർഥിത്വത്തെച്ചൊല്ലിയാണ് വീരേന്ദ്രകുമാർ വിഭാഗം എൽ.ഡി.എഫ് വിട്ടതെങ്കിലും മാറിയ സാഹചര്യത്തിൽ സീറ്റിന് സാധ്യതയില്ല. വീരേന്ദ്രകുമാർ രാജ്യസഭാംഗമാണെന്നതും കാരണമാണ്.
കേരള കോൺഗ്രസ്-ബിക്ക് മന്ത്രിസഭാ പ്രാതിനിധ്യത്തിന്റെ ശ്രമമുണ്ടാകും. അത് അംഗീകരിക്കപ്പെട്ടാൽ ഐ.എൻ.എൽ-സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി പി.ടി.എ റഹീമിനെയും പരിഗണിച്ചേക്കും. തൽക്കാലം ഇതു രണ്ടുമില്ലെന്നാണ് സൂചന.

 

Latest News