റിയാദ് - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക്കിസ്ഥാനിയെ നാടുകടത്തുന്നതിന് ബുറൈദ ക്രിമിനൽ കോടതി വിധിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബുറൈദയിൽ സ്വന്തം നിലക്ക് ജെന്റ്‌സ് ടൈലറിംഗ് ഷോപ്പ് നടത്തിയതിനാണ് അലി ബിൻ യൂസുഫിനെ കോടതി ശിക്ഷിച്ചത്. ബിനാമിയായി സ്ഥാപനം നടത്തുന്നതിന് പാക്കിസ്ഥാനിക്ക് കൂട്ടുനിന്ന സൗദി പൗരൻ നാസിർ ബിൻ ഇബ്രാഹിം ബിൻ നാസിർ അൽഅമ്മാറിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവർക്കും കോടതി പിഴ ചുമത്തി. ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും ഭാവിയിൽ ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ നാടുകടത്തുന്നതിനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും പാക്കിസ്ഥാനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ബുറൈദ അൽസ്വഫ്‌റാ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ജെന്റ്‌സ് ടൈലറിംഗ് ഷോപ്പിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനം പാക്കിസ്ഥാനി സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി പൗരനും പാക്കിസ്ഥാനിക്കും എതിരായ കേസ് നിയമ നടപടികൾക്ക് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കുന്നവർക്ക് മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക.