റിയാദ് - പുരാതന ദിർഇയ്യ വികസന പദ്ധതിയുടെ ഭാഗമായ തുറൈഫ് ഡിസ്ട്രിക്ട് വികസന പദ്ധതി മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ചരിത്ര, സാംസ്‌കാരിക, പരിസ്ഥിതി, നാഗരിക പ്രത്യേകതകൾക്കും ആധുനിക മാനദണ്ഡങ്ങൾക്കും അനുസൃതമായി ലോക സാംസ്‌കാരിക ടൂറിസം കേന്ദ്രമാക്കി തുറൈഫ് ഡിസ്ട്രിക്ടിനെ മാറ്റുന്നതിനും ലോക പൈതൃക നഗരങ്ങളുടെ മുൻനിരയിൽ എത്തിക്കുന്നതിനുമാണ് വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റിയാദ് വികസന അതോറിറ്റിയും ടൂറിസം, ദേശീയ പൈതൃക വകുപ്പും ദിർഇയ ഗവർണറേറ്റും സഹകരിച്ചാണ് ദിർഇയ്യ വികസന പദ്ധതി നടപ്പാക്കുന്നത്. ഇമാം മുഹമ്മദ് ബിൻ സൗദ് ജുമാമസ്ജിദ്, ഇബ്രാഹിം കൊട്ടാരം, സൽവ കൊട്ടാരം, മുശാരി കൊട്ടാരം, തുർക്കി കൊട്ടാരം, ഫർഹാൻ കൊട്ടാരം അടക്കമുള്ള പുരാവസ്തുക്കൾ തുറൈഫ് ഡിസ്ട്രിക്ടിലുണ്ട്.
വികസന, പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ദിർഇയ്യയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ട്. ഒമ്പതു വർഷം മുമ്പാണ് ദിർഇയ്യ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചത്. സൗദിയിൽ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്ന രണ്ടാമത്തെ കേന്ദ്രമാണ് ദിർഇയ്യ. ആദ്യമായി ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയത് മദായിൻ സ്വാലിഹ് ആണ്. പതിനൊന്നു വർഷം മുമ്പായിരുന്നു ഇത്.