കോഴിക്കോടിന്റെ തിലകക്കുറിയായ വലിയങ്ങാടിക്കുമുണ്ട് ഒരുപാട് ഓർത്തെടുക്കാൻ... കേരളത്തിലങ്ങോളമിങ്ങോളം ഉപ്പു തൊട്ട് കർപ്പൂരം വരെ വിതരണം നടത്തിയ പഴയകാല പ്രതാപത്തിന്റെ ഓർമത്താളുകളിൽ കോഴിക്കോടിന്റെ അഭിമാനമായ വലിയങ്ങാടി ഇപ്പോഴും അഹങ്കരിക്കുകയാണ്. വലിയങ്ങാടിയുടെ പ്രാന്തങ്ങളിലുള്ള വൻ പാണ്ടികശാലകൾ അങ്ങിങ്ങ് തലയുയർത്തി നിൽക്കുന്നുവെങ്കിലും അതിനുൾക്കൊള്ളാനുള്ള ധാന്യങ്ങളോ മറ്റു പലവ്യഞ്ജനങ്ങളോ ഇന്ന് വലിയങ്ങാടിയിലെത്തുന്നില്ല. അതുകൊണ്ടുതന്നെ അതിൽ പലതും മറ്റു സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിക്കുകയോ വിസ്മൃതിയിലാവുകയോ ചെയ്തു. മുൻകാലങ്ങളിൽ വാഗണിൽ റെയിൽവേ ഗുഡ്‌സ്‌ഷെഡിൽനിന്നും വലിയങ്ങാടിയിൽ എത്തുന്ന അരി അവിടെ നിന്നും ലോറിയിലും ട്രോളിയിലും കാളവണ്ടികളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നത് നിത്യ കാഴ്ചയായിരുന്നു. ഇന്ന് റെയിൽവേ അധികൃതർ ചരക്കെത്താത്തതിനാൽ ഗുഡ്‌സ് ഷെഡ് തന്നെ പൊളിച്ചുനീക്കി.
ഹൽവയില്ലാതായ ഹൽവ ബസാറിനേയും പട്ടിന്റെ കണിക പോലുമില്ലാത്ത പട്ടുതെരുവിനേയും നെഞ്ചിലേറ്റി വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാർ അവരുടെ ദൗത്യം നിർവഹിക്കുകയാണ്. വർത്തമാനകാല കാഴ്ച ശുഷ്‌ക്കിച്ചതാണെങ്കിലും പിതാമഹൻമാരുടെ ഓർമപേറി കച്ചവടം നടത്തുന്ന പിൻഗാമികളും കയറ്റിറക്ക് തൊഴിലാളികളും ദല്ലാളന്മാരും അങ്ങാടിയെ സജീവമാക്കി നിർത്താൻ പാടുപെടുകയാണ്.
ഈ ഒരു കർമാണ് വലിയങ്ങാടി ഡയറക്ടറിയും നിർവഹിക്കുന്നത്. 90- ഓളം പേജിൽ ഇറങ്ങിയ ഈ കൈപ്പുസ്തകം നഗരവാസികൾക്കു വലിയങ്ങാടിയെക്കുറിച്ചറിയുവാനും മനസ്സിലാക്കുവാനും ഉപകാരപ്രദമായ രീതിയിലാണ് ഫുഡ് ഗ്രെയ്ൻസ് ബ്രോക്കർ കൂടിയായ എം.ടി ആലിക്കോയ രൂപകൽപന ചെയ്തിട്ടുള്ളത്. ഒറ്റയാൾ പട്ടാളം കണക്കേ ഇതൊരു നിയോഗമായി കരുതി വലിയങ്ങാടി ഡയറക്ടറിയുടെ നാലാം പതിപ്പാണ് ആലിക്കോയ പുറത്തിറക്കിയത്. 2002 ൽ ഒന്നാം പതിപ്പിറക്കിയപ്പോൾ അതിനു ലഭിച്ച സ്വീകാര്യതയാണ് 2008 ജൂണിൽ രണ്ടാം പതിപ്പും 2013 ഏപ്രിലിൽ മൂന്നാം പതിപ്പും പുറത്തിറക്കാൻ ആലിക്കോയക്ക് പ്രചോദനമായത്.
നാലാം പതിപ്പിൽ കച്ചവടക്കാർ, ദല്ലാളന്മാർ, ലോറി അട്ടിമറി ഫോൺ നമ്പറുകൾക്കു പുറമേ നഗരത്തിലെ ടാക്‌സി, ഓഡിറ്റോറിയം തുടങ്ങി, കോഴിക്കോട് സ്റ്റേഷനിലെത്തുകയും പുറപ്പെടുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി, ട്രെയിൻ വിവരങ്ങൾ വരെ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ എം.പി, എം.എൽ.എ, കോർപ്പറേഷൻ മേയർ, കൗൺസിലർമാർ, ഓഫീസ്, വാട്ടർ അതോറിറ്റി, മാധ്യമങ്ങൾ, വില്ലേജ് ഓഫീസുകൾ, പ്രധാന ഡോക്ടർമാർ, ബാങ്കുകൾ തുടങ്ങി ജനം ബന്ധപ്പെടുന്ന എല്ലാ ഫോൺ നമ്പറുകളും ഉൾപ്പെടുത്താൻ എം.ടി ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഇതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
തെക്കേപ്പുറം സ്വദേശിയും യുവസാഹിതി സമാജത്തിന്റെ സജീവ അംഗവും കൂടിയാണ് എം.ടി ആലിക്കോയ.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയാണ് ഡയറക്ടറി 2018 പ്രകാശനം ചെയ്തത്. ഫുഡ് ഗ്രെയിൻസ് സെക്രട്ടറി പി. ബഷീർ അഹമ്മദ് ഏറ്റുവാങ്ങി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, പി.ജെ. ജോഷ്വാ (മലയാള മനോരമ), ബി.വി. അബ്ദുറസാക്ക് എന്നിവർ സന്നിഹിതരായി.
അനുഗ്രഹ പബ്ലിക്കേഷൻസാണ് വലിയങ്ങാടി ഡയറക്ടറി 2018 അണിയിച്ചൊരുക്കിയത്. റെഡ്സ്റ്റാർ പ്രിന്റേഴ്‌സ് അച്ചടി നിർവഹിച്ചു. വലിയങ്ങാടിയുടെ ചരിത്രം സംഗ്രഹിച്ച മുഖവുരയോടെയാണ് എം.ടി ആലിക്കോയ ഡയറക്ടറി വലിയങ്ങാടിക്ക് സമർപ്പിച്ചത്.