റിയാദ് - കഴിഞ്ഞ വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിക്കെതിരെ വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് വൈദ്യുതി റെഗുലേറ്ററി അതോറിക്ക് ലഭിച്ച പരാതികളിൽ രണ്ടിരട്ടിയോളം വർധന. കഴിഞ്ഞ കൊല്ലം വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റിക്ക് 4239 പരാതികളാണ് ലഭിച്ചത്. 2016 ൽ 1740 പരാതികൾ മാത്രമാണ് അതോറിറ്റിക്ക് ലഭിച്ചത്. കഴിഞ്ഞ കൊല്ലം ലഭിച്ച പരാതികളിൽ 93 ശതമാനത്തിനും അതോറിറ്റി പരിഹാരം കണ്ടു.
വൈദ്യുതി ബില്ലുകൾ, നിരക്കുകൾ, പുതിയ കണക്ഷൻ, വൈദ്യുതി സ്തംഭനം, ലൈനുകൾ മാറ്റിസ്ഥാപിക്കൽ, സേവനത്തിന്റെ ഗുണമേന്മ എന്നിയുമായി ബന്ധപ്പെട്ട പരാതികളാണ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. യാമ്പു ഇൻഡസ്ട്രിയൽ സിറ്റി ഒഴികെ സൗദി അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും സൗദി ഇലക്ട്രിസിറ്റി കമ്പനിക്കാണ് വൈദ്യുതി വിതരണത്തിന്റെ കുത്തക ചുമതല. യാമ്പു ഇൻഡസ്ട്രിയൽ സിറ്റിയിൽ പവർ ആന്റ് വാട്ടർ യൂട്ടിലിറ്റി കമ്പനി ഫോർ ജുബൈൽ ആന്റ് യാമ്പു (മറാഫിഖ്) ആണ് വൈദ്യുതി വിതരണം ചെയ്യുന്നത്.