തിരുവനന്തപുരം- നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കേരളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാൻ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇക്കാലയളവിൽ തുറസായ സ്ഥലങ്ങളിൽ വളരുന്ന ഫലങ്ങൾ കഴിക്കുമ്പോൾ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു.
വിഷയത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തണം. ചുമ പോലെയുള്ള ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാൻ ആശുപത്രികളിൽ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രത്യേക മാസ്‌കുകൾ നൽകണം. ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപെടുമ്പോൾ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
സംസ്ഥാനത്തെ മെഡി.കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം മേൽനിർദേശപ്രകാരം സജ്ജീകരണങ്ങൾ ഒരുക്കണമെന്നും അറിയിപ്പിൽ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച നിപ്പാ വൈറസ് ബാധയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.