മലപ്പുറം- വോട്ടർ പട്ടിക നിരീക്ഷക റാണി ജോർജിന്റെ നേതൃത്വത്തിൽ ജില്ലയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവാസി വോട്ടർമാരുടെ അപേക്ഷകളിൽ 28 ശതമാനം ഇനിയും പരിഗണനയിലാണെന്ന് റാണി ജോർജ് പറഞ്ഞു. വെബ്‌സൈറ്റിന്റെ വേഗതക്കുറവ് പ്രയാസമുണ്ടാക്കുന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അവർ അറിയിച്ചു.
പട്ടികയിൽ പേരു ചേർക്കുന്ന പ്രവാസി വോട്ടർമാർ അപ്‌ലോഡ് ചെയ്ത രേഖകൾ ബൂത്ത് ലെവൽ ഓഫീസർമാർ വീണ്ടും വീടുകളിൽ ചെന്ന് ആവശ്യപ്പെടുന്നതു ഒഴിവാക്കണമെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ പെൺകുട്ടികളുടെ പേര് ചേർക്കാൻ വിമുഖത കാണിക്കുന്ന പ്രവണത ജില്ലയിലെ ചില മണ്ഡലങ്ങളിൽ കാണുന്നുണ്ടെന്നു റാണി ജോർജ് ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആശ, കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി പചാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടർമാർ കുറവുള്ളത്. ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ സഹായത്തോടെ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർമാർ, ബൂത്ത് ലവൽ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.