പത്തനംതിട്ട- ചൈനയിലെ ഹെനാൻ പ്രോവിൻസിൽ നടന്ന അന്തർദേശീയ കുങ്ഫു മത്സരത്തിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തി രണ്ടാം തവണയും കുന്നന്താനം സ്വദേശി എം.ജി ദിലീപ് മുന്നേറ്റം നടത്തി. കുങ്ഫൂവിലെ മൂന്ന് ഇനങ്ങളിൽ മത്സരിച്ച ദിലീപ് രണ്ട് വെങ്കലവും ഒരു വെള്ളിയും നേടി.
വെപ്പൺ ഫോംസ്, ക്യാൻ ഷു, നാൻ ഖ്വാൻ എന്നിയിനങ്ങളിൽ ആണ് ദിലീപ് മത്സരിച്ചത്. 65 രാജ്യങ്ങളിൽ നിന്നായി 243 ഗ്രൂപ്പുകളിലായി 3350 പേർ ആണ് മത്സരിച്ചത്.ഇതിൽ നിന്നാണ് ഇന്ത്യയെ പ്രതിനിധികരിച്ച മലയാളിയായ ദിലീപ് രാജ്യത്തിന്റെ യശസ് ഉയർത്തി മുന്നേറ്റം നടത്തിയത്.രണ്ട് വർഷം മുൻപ് ചൈനയിൽ വെച്ച് നടന്ന മൽസരങ്ങണ്ടിൽ പങ്കെടുത്ത് മൂന്ന് മെഡലുകൾ ദിലീപ് രാജ്യത്തിന് വേണ്ടി നേടിയിരുന്നു. ആയോധനകലയുടെ ഈറ്റില്ലമായ ചൈനയിലെ ഷാവുലിൻ ടെമ്പിളിലെ പരിശീലനത്തിന് ശേഷമാണ് ദിലീപ് മത്സരങ്ങളിൽ പങ്കെടുത്തത്.കഴിഞ്ഞ മുപ്പത് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയോധനകലയിൽ പരിശീലനം നൽകി വരുന്ന ദിലീപ് സ്വന്തം നാട്ടിലും സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.തിരുവല്ലയിലും മല്ലപ്പള്ളിയിലും യോഗ പരിശീലനം നടത്തി വരുന്ന ദിലീപിന് വലിയ ശിഷ്യ സമ്പത്താണുള്ളത്.തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തും മല്ലപ്പള്ളി ടൗണിൽ പുതിയതായി ആരംഭിച്ച യോഗ സെന്ററിലും ഇതിനോടകം തന്നെ നിരവധി പേർ പരിശീലനത്തിന് എത്തിക്കഴിഞ്ഞു.അയോധനകലയിൽ ആയിരകണക്കിന് ശിഷ്യ സമ്പത്തുള്ള എം ജി ദിലീപ് കുന്നന്താനം പ്രണവത്തിൽ പരേതരായ എം എൻ ഗോപാലകൃഷ്ണൻ നായരുടെയും ജി. പൊന്നമ്മയുടെ മകനുമാണ്. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കഡറി സ്‌കൂൾ അധ്യാപിക ശ്രീബിന്ദുവാണ് ഭാര്യ. കുന്നന്താനം ഗ്രാമ പഞ്ചായത്തിനെ രാജ്യത്തെ ആദ്യ യോഗ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് നേത്യത്വം നൽകിയത് എം ജി ദിലീപായിരുന്നു. പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സീനിയർ സൂപ്രണ്ടാണ് എം.ജി ദിലീപ്.ചൈനയിൽ നടന്ന കുങ്ഫു മത്സരത്തിൽ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയ എം.ജി.ദിലീപ് ഒന്നാം സ്ഥാനം നേടിയ ബ്രസീൽ താരം റോമിയോക്കൊപ്പം.