Sorry, you need to enable JavaScript to visit this website.

ബന്ധുനിയമനം: ജലീലിന് പിന്തുണയുമായി സി.പി.എം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം- ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണത്തിൽ മന്ത്രിയെ കൈവിടാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. 
ആരോപണങ്ങൾ തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിക്ക് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് വിഷയം ചർച്ച ചെയ്ത് മന്ത്രിക്ക് പിന്തുണനൽകിയത്. ജലീലിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണത്തിൽ വസ്തുതയില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണ്ടെത്തൽ. മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവർക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും കോടതിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നിർദേശങ്ങൾ വരുന്നെങ്കിൽ തുടർ നടപടികൾ സംബന്ധിച്ച് പാർട്ടി അപ്പോൾ തീരുമാനമെടുക്കാമെന്നുമാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും മന്ത്രിക്കെതിരെ തെളിവുള്ളവർ കോടതിയെ സമീപിക്കട്ടെയെന്നുമാണ് സി.പി.എം. നിലപാട്. കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 
യോഗ്യതയുള്ളവർ ഇല്ലാതെ വന്നപ്പോൾ നടത്തിയ ഡെപ്യൂട്ടേഷൻ നിയമനത്തിൽ അപാകതകളൊന്നുമില്ല. ജലീലിനെ മാറ്റി നിർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യൂത്ത് ലിഗ് ഉന്നയിച്ച ആരോപണത്തിന് ജലീൽ തന്നെ പല തവണ പത്രസമ്മേളനം നടത്തി വിശദീകരണം നൽകിയതിനാൽ ഈ വിഷയത്തിൽ പാർട്ടിയുടെ പ്രത്യേക പത്രകുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തിൽ ധാരണയായി.
നേരത്തെ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മന്ത്രി ജലീൽ കോടിയേരി ബാലകൃഷ്ണനോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റിൽ വിഷയം  ചർച്ച ചെയ്തത്. യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് പിതൃസഹോദര പുത്രനായ കെ.ടി അദീബിനെ ന്യൂനപക്ഷധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമിച്ചതെന്നായിരുന്നു മന്ത്രി ജലീലിനെതിരെ യൂത്ത്‌ലീഗ് ഉന്നയിച്ച ആരോപണം. എന്നാൽ ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ കെ.ടി ജലീലിനെ സി.പി.എം കൈവിടില്ലെന്ന സന്ദേശമാണ് സി.പി.എം ഇപ്പോൾ നൽകുന്നത്. എന്നാൽ ലീഗും യു.ഡി.എഫും ഈ വിഷയത്തെ രാഷ്ട്രീയമായുംനിയമപരമായും മുന്നോട്ട് പോകുന്നത് ജലീലിന് പ്രതിസന്ധിയുണ്ടാക്കിയേക്കും.
 

Latest News