Sorry, you need to enable JavaScript to visit this website.

അസീറിലെ ജയിലുകളില്‍ 52 ഇന്ത്യക്കാര്‍; മൂന്ന് പേര്‍ കൊലക്കേസ് പ്രതികള്‍

വൈസ് കോണ്‍സുല്‍ സഞ്ജയ് ശര്‍മ, കോണ്‍സുലേറ്റ് ഓഫീസര്‍ റിയാസ് ജീലാനി, സി.സി ഡബ്ലിയു അംഗങ്ങളായ ഇബ്രാഹിം പട്ടാമ്പി, ബിജു.കെ നായര്‍ എന്നിര്‍ അസീര്‍ ജയില്‍ മേധാവിയോടൊപ്പം

ഖമീസ് മുശൈത്ത്- രണ്ട് കൊലക്കേസുകളില്‍ പിടിയിലായ മൂന്ന് പേര്‍ ഉള്‍പ്പടെ വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് അസീര്‍ ജയിലുകളില്‍ കഴിയുന്നത് 52 ഇന്ത്യക്കാര്‍. സാമ്പത്തിക ഇടപാട് കേസില്‍ ആറുപേരും സദാചാര ലംഘനത്തിന് പിടിയിലായ മൂന്നു പേരും ചാരായ നിര്‍മാണ, വിതരണ, ഉപഭോഗം ഉള്‍പ്പടെയുള്ള ലഹരി സംബന്ധമായ കേസുകളില്‍ പെട്ട് 40 പേരുമാണ് അസീറിലെ വിവിധ ജയിലുകളിലുള്ളത്. കന്യാകുമാരി സ്വദേശി കുത്തേറ്റു മരിച്ച കേസില്‍ രണ്ട് തമിഴ്‌നാട്ടുകാരും ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു യു.പി സ്വദേശിയുമാണ് കൊലപാതക കേസില്‍ വിധി കാത്ത് കഴിയുന്നത്.
കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ ബന്ധുക്കള്‍ സൗദിയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല. കന്യാകുമാരി സ്വദേശികളുടെ കാര്യത്തിലും പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല.
വാഹനാപകട നഷ്ടപരിഹാര കേസിലാണ് കൊല്ലം സ്വദേശി ബെഞ്ചമിന്‍ തോമസ് ജയിലില്‍ കഴിയുന്നത്. ബഹ്‌റൈനിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുന്ന  ബെഞ്ചമിന്‍ ചരക്കുമായി സൗദിയില്‍ വന്നപ്പോഴാണ് പഴയ വാഹാനാപകട കേസില്‍ പിടിയിലായത്. മുമ്പ് സൗദിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യവേ ജിദ്ദ-ജിസാന്‍ ഹൈവേയില്‍ ബെഞ്ചമിന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു.   അപകടത്തില്‍ മരിച്ച  സ്വദേശി പൗരനുള്ള നഷ്ട പരിഹാര തുക  ഇന്‍ഷുറന്‍സ് കമ്പനി നല്‍കുമെന്ന ധാരണയില്‍ ബെഞ്ചമിന്‍ എക്‌സിറ്റ് ലഭിച്ച് നാട്ടില്‍ പോയി. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കാത്തതിനെ തുടര്‍ന്ന് കേസ് വീണ്ടും ബെഞ്ചമിന്റെ ചുമലിലായി.

കേസില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്   ബെഞ്ചമിന്റെ കുടുംബം   എന്‍.കെ. പ്രേമ ചന്ദ്രന്‍ എം.പിക്ക്  കത്ത് നല്‍കിയിരുന്നു. എം.പി ഇക്കാര്യം ഇന്ത്യന്‍ എംബസിയെ ധരിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് ചില ശ്രമങ്ങള്‍ നടത്തി.  ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള  മതിയായ രേഖകള്‍ ലഭ്യമാവാത്തതാണ് പ്രശ്‌നപരിഹാരത്തിന് വിഘാതമായി നില്‍ക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി പരിഹാരം കാണുന്നതിനും സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
വാഹനാപകട നഷ്ടപരിഹാര കേസിലാണ് പാലക്കാട് സ്വദേശി ഉദയന്‍ ജയിലില്‍ കഴിയുന്നത്.  ഖമീസ് മുശൈത്ത്, അബഹ, അല്‍ നമാസ്, ബനീ ആമിര്‍, ഗനാ ബഹര്‍ ജയിലുകളാണ് വൈസ് കോണ്‍സുല്‍ സഞ്ജയ് ശര്‍മയുടെ നേതൃത്തിലുള്ള കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചത്. 30 ഇന്ത്യന്‍ തടവുകാരാണ് ഖമീസ് ജയിലിലുള്ളത്്. അബഹയില്‍ 14, അല്‍ നമാസ് 4, ഗനാ ബഹര്‍ 2, ബനീ ആമിര്‍ 2.
വൈസ് കോണ്‍സുല്‍ സഞ്ജയ് ശര്‍മയോടൊപ്പം കോണ്‍സുലേറ്റ് ഓഫീസര്‍ റിയാസ് ജീലാനി, സി.സി ഡബ്ലിയു അംഗങ്ങളായ ഇബ്രാഹിം പട്ടാമ്പി, ബിജു.കെ നായര്‍ എന്നിവരും ജയില്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.               

 

 

Latest News