കോഴിക്കോട്- ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടയ്ക്കുമെന്ന നിലപാട് തന്ത്രി സ്വീകരിച്ചത് ബി.ജെ.പിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തൽ. നടയടച്ചാൽ കോടതി അലക്ഷ്യമാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകില്ലെന്നും പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്ന് തന്ത്രിക്ക് ഉറപ്പുനൽകിയിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. തുലാമാസ പൂജാ സമയത്ത് യുവതികൾ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി.
നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങളുടെ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നു തന്ത്രി പ്രവർത്തിച്ചതെന്നും യുവമോർച്ചയുടെ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിലുണ്ടായതെന്നും പിള്ള പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പോലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടയ്ക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.