Sorry, you need to enable JavaScript to visit this website.

ബന്ധുനിയമനം: ജലീൽ പ്രതിരോധത്തിൽ

കോഴിക്കോട്- ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഡോ. കെ.ടി ജലീൽ പ്രതിരോധത്തിലായതോടെ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകുന്നു. സമാനമായ ആരോപണം നേരിട്ട ഇ.പി ജയരാജനെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ജലീലിന്റെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി തന്റെ പിതാവിന്റെ സഹോദരന്റെ മകൻ കെ.ടി അദീബിനെ നിയമിച്ചതാണ് മന്ത്രിക്ക് കുരുക്കായത്. സ്വകാര്യബാങ്കിൽ സീനിയർ മാനേജർ തസ്തികയിലുള്ള ഒരാളെ എങ്ങിനെയാണ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് ഡപ്യുട്ടേഷനിൽ നിയമിക്കുക എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് സർക്കാർ സ്ഥാപനത്തിലേക്ക് ഒരു വ്യക്തിയെ നിയമിക്കാൻ ഏതെങ്കിലും തരത്തിലുള്ള സ്‌പെഷ്യൽ റൂളോ മറ്റോ നിലവിലില്ല എന്നിരിക്കെയാണ് ബന്ധുവിനെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. വിഷയത്തിൽ ശക്തമായ സമരം നടത്താനാണ് യൂത്ത് ലീഗിന്റെയും യു.ഡി.എഫിന്റെയും നീക്കം. 
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ മണ്ഡലത്തിൽ നാളെ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തും. ഇതിന് പുറമെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബന്ധുനിയമനം നടത്തി എന്ന കാര്യം മന്ത്രി തന്നെ സമ്മതിച്ചുവെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. മന്ത്രി രാജിവെക്കുകയോ അതിന് തയ്യാറല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റുകയോ വേണം. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് നേരത്തെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങളെ കൊഞ്ഞനം കുത്തി നേരിടാനാണ് ജലീൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് പോലും ജലീലിനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും ഫിറോസ് പറഞ്ഞു. ജലീലിന്റെ ചെലവിൽ കഴിയേണ്ട ഗതികേട് ലീഗിനില്ലെന്നും ഫിറോസ് പറഞ്ഞു.
ആരോപണങ്ങൾ ഉണ്ടയില്ലാവെടിയാണെന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. 
ജലീലിന്റെ മറുപടി:

ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി 
----------------------------------------
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കൾക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തി പരിചയവും നിലവിൽ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ വേണ്ടിയാണ് 2016 സെപ്തംബർ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ കോർപ്പറേഷൻ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കിൽ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവർഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തിൽ 26.10.2016 ന് നടന്ന ഇൻറർവ്യൂവിൽ മൂന്നു പേർ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാൽ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ നേരത്തെ നൽകിയ ഏഴു അപേക്ഷകൾ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൽ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരിൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

കഥാപുരുഷനായ അദീപ് നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് വരാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇന്റർവ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോർപ്പറേഷന് ധനകാര്യ സ്ഥാപനങ്ങളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോർപ്പറേഷനിൽ നിന്ന് പുതിയ പ്രൊജക്ടുകൾ സമർപ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തൽക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനിൽ വരണമെന്നും അഭ്യർത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നുള്ള NOC ഉൾപ്പടെ അനുബന്ധമായി ചേർത്ത് അപേക്ഷ നൽകുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സർക്കാരിലേക്ക് ശുപാർശ ചെയ്തയച്ചു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂൾ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ സീനിയർ മാനേജർ എന്ന തസ്തികയിൽ ലഭ്യമാകുന്ന അതേ ശമ്പളവും അലവൻസും അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ ഒരു വർഷത്തേക്ക് നിയമനം നൽകി ഉത്തരവാവുകയും ചെയ്തു. മേൽ നിയമപ്രകാരം സർക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ അധികാരമുണ്ട് താനും.

നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തിൽ ഞാൻ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സിൽബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാർത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലൻസ് കോടതിയിൽ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേർത്തൊന്ന് പറഞ്ഞാൽ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്നു. അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.

Latest News