റിയാദ് - കാർ, ബൈക്ക് ഷോറൂമുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയ പരിശോധനകളിൽ 221 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 125 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 96 എണ്ണം മറ്റു തൊഴിൽ നിയമ ലംഘനങ്ങളുമാണ്. സെപ്റ്റംബർ 11 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലത്ത് കാർ, ബൈക്ക് ഷോറൂമുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. അമ്പതു ദിവസത്തിനിടെ കാർ, ബൈക്ക് ഷോറൂമുകളിൽ 4012 ഫീൽഡ് പരിശോധനകളാണ് വിവിധ വകുപ്പുകൾ സഹകരിച്ച് നടത്തിയത്. ഇതിൽ 3522 സ്ഥാപനങ്ങൾ സൗദിവൽക്കരണവും മറ്റു നിയമ, വ്യവസ്ഥകളും പൂർണമായും പാലിച്ചതായി ബോധ്യപ്പെട്ടു. 187 സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ചില്ല. സൗദിവൽക്കരണം പാലിക്കാൻ സാധിക്കാത്തതിനാൽ 303 സ്ഥാപനങ്ങൾ അടച്ചിട്ടതായി റെയ്ഡുകൾക്കിടെ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 455 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി.
റെഡിമെയ്ഡ് ഷോപ്പുകളിലും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലും ഒന്നര മാസത്തിനിടെ 1356 നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 1016 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും അവശേഷിക്കുന്നവ മറ്റു നിയമ ലംഘനങ്ങളുമാണ്. സെപ്റ്റംബർ പതിനൊന്നു മുതൽ കഴിഞ്ഞ ദിവസം വരെ റെഡിമെയ്ഡ് ഷോപ്പുകളിലും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലും 16,273 ഫീൽഡ് പരിശോധനകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തി. സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ കുറിച്ചും മറ്റു തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ചും 19911 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം പതിനൊന്നു മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. ഘട്ടംഘട്ടമായി പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ത്രീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം ഒമ്പതു മുതൽ വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലും 2019 ജനുവരി ഏഴു മുതൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ് കടകൾ എന്നീ സ്ഥാപനങ്ങളിലും സൗദിവൽക്കരണം നിർബന്ധമാക്കും.