റിയാദ്- കഴിഞ്ഞ വർഷം സർക്കാർ സർവീസിൽ നിന്ന് രണ്ടായിരത്തിലേറെ വിദേശികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ സർവീസിൽ പത്തു വർഷത്തിലധികം കാലം സേവനം പൂർത്തിയാക്കിയവരുടെ പദവി ക്രമീകരിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേരെ കഴിഞ്ഞ വർഷം പിരിച്ചുവിട്ടത്. ഏതാനും പേർ സ്വന്തം ഇഷ്ടപ്രകാരം ജോലി രാജിവെക്കുകയും ചെയ്തു.
പൊതു ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം പറ്റിയിരുന്ന 2221 വിദേശികളെയാണ് കഴിഞ്ഞ വർഷം പിരിച്ചുവിട്ടത്. ഇക്കൂട്ടത്തിൽ 1814 പേർ ആരോഗ്യ മേഖലാ ജീവനക്കാരും 336 പേർ യൂനിവേഴ്‌സിറ്റി അധ്യാപകരും 19 പേർ സ്‌കൂൾ അധ്യാപകരും 52 പേർ മറ്റു ഗവൺമെന്റ് വകുപ്പുകളിലെ ജീവനക്കാരുമായിരുന്നു. കഴിഞ്ഞ വർഷം 895 വിദേശികളെ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി ജോലിക്കെടുത്തു. ഇക്കൂട്ടത്തിൽ 99.5 ശതമാനം പേരും ആരോഗ്യ, വിദ്യാഭ്യാസ മേഖലാ ജീവനക്കാരാണ്. 891 വിദേശികളെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലേക്ക് കഴിഞ്ഞ വർഷം റിക്രൂട്ട് ചെയ്തു. നാലു പേരെ മാത്രമാണ് മറ്റു സർക്കാർ വകുപ്പുകളിലേക്ക് റിക്രൂട്ട് ചെയ്തത്. കഴിഞ്ഞ കൊല്ലം ഗവൺമെന്റ് നേരിട്ട് വേതനം നൽകുന്ന ആരോഗ്യ മേഖലയിലേക്ക് 680 വിദേശികളെ റിക്രൂട്ട് ചെയ്തു. യൂനിവേഴ്‌സിറ്റി അധ്യാപകരായി 205 പേരെയും സ്‌കൂൾ അധ്യാപകരായി ആറു പേരെയും മറ്റു ജോലികളിലേക്ക് നാലു പേരെയും റിക്രൂട്ട് ചെയ്തതായി സിവിൽ സർവീസ് മന്ത്രാലയം വ്യക്തമാക്കി.