കൊച്ചി- ശബരിമല എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്നും വിശ്വാസികൾക്ക് മാത്രമേ അവിടെ ദർശനം നടത്താൻ അനുമതി നൽകാവൂ എന്ന് നിർദ്ദേശിക്കാനാകില്ലെന്നും ഹൈക്കോടതി. വിശ്വാസികൾക്ക് മാത്രമേ ദർശനം അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ടി.ജി മോഹൻദാസ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ശബരിമല എല്ലാവരുടേതുമാണ്. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയിലേക്ക് പ്രവേശിക്കാം. പതിനെട്ടാം പടിയിലൂടെ പ്രവേശിക്കാൻ മാത്രമേ ഇരുമുടിക്കെട്ടിന്റെ ആവശ്യമുള്ളൂ. അല്ലാത്തവർക്ക് നേരെ എതിർവശത്തുള്ള നടയിയിലൂടെ സന്നിധാനത്തേക്ക് പ്രവേശിക്കാം. ശബരിമല ദർശനം സംബന്ധിച്ച് ഈ കീഴ്‌വഴക്കം നിലനിന്നുപോരുന്നതാണ്. നാനാമതസ്ഥർക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമല എന്നും വ്യക്തമാക്കിയ കോടതി സന്നിധാനം വാവര് സ്വാമിയുടെ ഹൃദയമിരിക്കുന്ന ഇടമാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരം ഹരജികൾക്കെതിരെ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.