അബഹ- ബൽഖറനിലെ സബ്തൽ അലായയിൽ ശക്തമായ പ്രളയത്തിൽപെട്ട കാറിൽ കുടുങ്ങിയ സൗദി പൗരനെ ഇന്ത്യക്കാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി. ഷെവൽ ഉപയോഗിച്ചാണ് ഇന്ത്യക്കാരൻ സൗദി പൗരനെ രക്ഷപ്പെടുത്തിയത്.
സബ്തൽ അലായയിൽ ഇലക്ട്രിസിറ്റി കമ്പനി ആസ്ഥാനത്തിനു സമീപമുള്ള താഴ്‌വരയിലാണ് സൗദി പൗരന്റെ കാർ പ്രളയത്തിൽ പെട്ടത്.
തന്റെ ഉടമസ്ഥതയിലുള്ള കോൺട്രാക്ടിംഗ് കമ്പനിയിൽ ഷെവലുകളും ബുൾഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും അടക്കമുള്ള ഹെവി ഉപകരണങ്ങളുണ്ടെന്ന് സൗദി പൗരൻ ഫായിസ് ബിൻ മുഹമ്മദ് അൽഖർനി പറഞ്ഞു. പ്രളയത്തിൽ കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നതിന് തന്റെ കമ്പനിയിലെ ഹെവി ഉപകരണങ്ങൾ തങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്. സബ്തൽ അലായയിലെ വാദി യഫ്‌നയിൽ വ്യാഴാഴ്ച രാത്രി സൗദി പൗരന്റെ കാർ പ്രളയത്തിൽ പെട്ടത് തങ്ങളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഷെവൽ ഉപയോഗിച്ച് സൗദി പൗരനെ രക്ഷപ്പെടുത്തുന്നതിന് താൻ ഡ്രൈവർക്ക് നിർദേശം നൽകി. ഇതനുസരിച്ച് ഇന്ത്യക്കാരൻ ഷെവൽ ഉപയോഗിച്ച് സൗദി പൗരനെ രക്ഷിക്കുകയായിരുന്നെന്ന് ഫായിസ് അൽഖർനി പറഞ്ഞു.