Sorry, you need to enable JavaScript to visit this website.

വീട് തകർന്നവർക്ക്  കൂടുതൽ നഷ്ടപരിഹാരം

തിരുവനന്തപുരം- പ്രകൃതി ദുരന്തങ്ങളിൽ വീടു തകർന്നവർക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനു മേലെയും നാശമുണ്ടായ വീടുകളെ പൂർണമായി തകർന്ന വീടുകളായി കണക്കാക്കും. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം പൂർണമായി തകർന്ന വീടുകൾക്ക് മലയോര പ്രദേശങ്ങളിൽ 1,01,900 രൂപയും സമതല പ്രദേശങ്ങളിൽ 95,100 രൂപയുമാണ് ദുരന്ത പ്രതികരണ നിധിയിൽ നിന്നു നൽകുന്നത്. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുളള വിഹിതം ചേർത്ത് മൊത്തം നാലു ലക്ഷം രൂപ ഓരോ വീടിനും നൽകും. 
മലയോര പ്രദേശത്ത് 2,98,100 രൂപയും സമതല പ്രദേശത്ത് 3,04,900 രൂപയും ദുരന്ത പ്രതികരണ നിധിയിൽ നിന്നുളള തുകക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. പൂർണമായി തകർന്ന വീടുകൾ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നൽകുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4800 രൂപ അടക്കം 10,000 രൂപ നൽകും. 16-29 ശതമാനം നഷ്ടം - മൊത്തം 60,000 രൂപ. 30-59 ശതമാനം നഷ്ടം - മൊത്തം 1,25,000. 60-74 ശതമാനം നഷ്ടം - മൊത്തം 2,50,000. 
ഇതനുസരിച്ച് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോൾ ഓഗസ്റ്റിലെ പ്രളയത്തിൽ വീട് തകർന്നവർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയിൽ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 450 കോടി രൂപ ലഭിക്കും. 2.43 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിർമിക്കുന്നവർക്കാണ് നാലു ലക്ഷം രൂപ നൽകുക.
 

Latest News