Sorry, you need to enable JavaScript to visit this website.

സൗദിയിലെത്തുന്ന വിദേശ പച്ചക്കറികൾ കീടനാശിനി വിമുക്തം

റിയാദ് - വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം പഴവർഗങ്ങളും പച്ചക്കറികളും കീടനാശിനികളുടെ അവശിഷ്ടങ്ങളിൽ നിന്ന് വിമുക്തമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. 
വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രഷ് പഴവർഗങ്ങളിൽ 90.7 ശതമാനവും കീടനാശിനികളുടെ അവശിഷ്ടങ്ങളിൽ നിന്ന് വിമുക്തമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ക്വാറന്റൈൻ വിഭാഗം മേധാവി ഡോ.ഉസാമ അൽസ്വാലിഹ് പറഞ്ഞു. ഒമ്പതു ശതമാനം പഴവർഗങ്ങൾ ആഗോള തലത്തിൽ അനുവദനീയമായ പരിധിയിൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയവയാണ്. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫ്രഷ് പച്ചക്കറികളിൽ 90.9 ശതമാനവും കീടനാശിനികളുടെ അവശിഷ്ടങ്ങളിൽ നിന്ന് മുക്തമാണ്. 8.9 ശതമാനം പച്ചക്കറികൾ ആഗോള തലത്തിൽ അനുവദനീയമായ പരിധിയിൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയവയാണ്. 
സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫ്രഷ് പഴവർഗങ്ങളിലും പച്ചക്കറികളിലും അര ശതമാനം ആഗോള തലത്തിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയവയാണ്. ഇത്തരം പഴവർഗങ്ങളും പച്ചക്കറികളും പ്രാദേശിക വിപണിയിൽ പ്രവേശിക്കാതെ നോക്കുന്നുണ്ട്. ആഗോള തലത്തിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയതായി സ്ഥിരീകരിച്ചതിനാൽ ചില രാജ്യങ്ങളിൽ നിന്ന് പഴവർഗങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഡോ.ഉസാമ അൽസ്വാലിഹ് പറഞ്ഞു. 
 

Latest News