തിരുവനന്തപുരം- അഡ്വ. പി.എസ്.ശ്രീധരൻപിള്ള നയിച്ച ശബരിമല സംരക്ഷണ യാത്ര സമാപിച്ചു. പട്ടത്തു നിന്നും ആരംഭിച്ച യാത്രയിൽ ശരണം വിളികളും അയ്യപ്പ മന്ത്രങ്ങളുമായി സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെക്രട്ടറിയേറ്റിന് മുന്നിൽ സമാപന സമ്മേളനം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുടേയോ അയ്യപ്പന്റേയോ മഹത്വം സി.പി.എമ്മിന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെ കേവലം സ്ഥാപനങ്ങളായും വിഗ്രഹങ്ങളെ വസ്തുക്കളായും മാത്രം കാണുന്ന കമ്യൂണിസ്റ്റുകൾക്ക് വിശ്വാസികളുടെ വികാരം മനസ്സിലാകുന്നില്ല. വിശ്വാസ സംരക്ഷണത്തിനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ഭക്തർ സമരത്തിനിറങ്ങിയിരിക്കുന്നത്. സുപ്രീം കോടതിയോടുള്ള സമരമെന്ന് പറഞ്ഞ് കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു. സുപ്രീം കോടതിയെ എക്കാലത്തും ആദരിച്ചിട്ടുള്ളവരാണ് ബിജെപിക്കാർ. പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും കോടതികളോടുള്ള ബഹുമാനം അറിയാത്തവരല്ല ജനങ്ങൾ. നിയമവിരുദ്ധമായ ആവശ്യം ഉന്നയിച്ചല്ല സമരം. വിശ്വാസം സംരക്ഷിക്കാൻ നിയമ മാർഗത്തിലൂടെ പുനഃപരിശോധനാ ഹർജി നൽകണമെന്നു മാത്രമാണ് ജനങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതെന്ന് -അദ്ദേഹം പറഞ്ഞു.
രാഷ്ടീയ നേട്ടമോ ഭരണ അട്ടിമറിയോ ലക്ഷ്യമിട്ടല്ല ബിജെപി സമരമെന്നും ഭക്തരുടെ തീരുമാനത്തിനോപ്പം നിന്ന് ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഡ്വ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ തകർക്കാൻ അരനൂറ്റാണ്ടായി ശ്രമിച്ച് പരാജയപ്പെട്ടവർ വിധിയെ കൂട്ടു പിടിച്ച് കുറുക്കു വഴി തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ഒ.രാജഗോപാൽ എം.എൽ.എ, നളിൻ ഖട്ടിൽ എം.പി, എൻ.ഡി.എ നേതാക്കളായ പി.സി തോമസ്, നീലകണ്ഠൻ മാസ്റ്റർ, രാജൻബാബു, കെ.കെ പൊന്നപ്പൻ, കുരുവിള മാത്യൂസ്, സി.കെ പത്മനാഭൻ, പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കർണാടകയിൽ നിന്നുള്ള ആറ് എം.എൽ.എമാരും സമാപന യാത്രയിൽ പങ്കെടുത്തു. കഴിഞ്ഞ 10ന് പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്.