Sorry, you need to enable JavaScript to visit this website.

ഹോട്ടലിൽ താമസിച്ചിട്ടുണ്ട്, ആ മുകേഷ് ഞാനല്ല

കൊച്ചി- ചലച്ചിത്ര പ്രവർത്തകയുടെ ആരോപണത്തിന് മറുപടിയുമായി നടൻ മുകേഷ് രംഗത്ത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പരിചയമില്ലെന്നും അവരെ വേറെ ആരോ ആയിരിക്കും ഫോണിൽ വിളിച്ചിട്ടുണ്ടാകുക എന്നും മുകേഷ് പറഞ്ഞു. ഫോണിൽ വിളിച്ചത് താനാണെന്ന് എങ്ങിനെയാണ് ഉറപ്പിച്ചുപറയുക. മുകേഷ് കുമാറാണെന്ന് പറഞ്ഞ് മറ്റാരെങ്കിലും വിളിച്ചിട്ടുണ്ടാകുമോ എന്നറിയില്ലെന്നും മുകേഷ് വ്യക്തമാക്കി. ആ കുട്ടി പറയുന്ന ഹോട്ടലിൽ തന്നെയാണ് അന്ന് താമസിച്ചത്. എന്നാൽ അവരെ അവിടെ കണ്ടതായി ഓർമയില്ല. ഫോണിൽ കൂടി ശല്യപ്പെടുത്തിയെന്ന് പറയുന്നത് ഞാനായിരിക്കില്ല. ബോസ് എന്ന് പറയുന്ന ഡെറിക് ഒബ്രിയൻ എന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. ഈ വിഷയം ഡെറികിന് നേരത്തെ അറിയാമായിരുന്നെങ്കിൽ അദ്ദേഹം എന്നോട് പറയുമായിരുന്നു. പത്തുവർഷം മുമ്പ് കേരളത്തിൽ ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനെത്തിയപ്പോഴും അദ്ദേഹം എന്നെയായിരുന്നു വിളിച്ചത്. പെൺകുട്ടി പറയുന്നത് പോലെ ഒരു പ്രശ്‌നമുണ്ടായിരുന്നെങ്കിൽ അദ്ദേഹം എന്നെ ബന്ധപ്പെടുമായിരുന്നില്ല. അദ്ദേഹവുമായി ഇപ്പോഴും സൗഹൃദമുണ്ട്. 
മീ ടൂ ക്യാംപയിന് പൂർണ പിന്തുണയുണ്ടെന്നും ഇത്തരം അനുഭവങ്ങൾ ഉള്ളവർ തുറന്നുപറയണമെന്നും മുകേഷ് പറഞ്ഞു. മാനനഷ്ടകേസ് കൊടുക്കുന്നത് പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി മുകേഷ് വ്യക്തമാക്കി. 

ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ടെലിവിഷൻ സംവിധായകയുമായ ടെസ് ജോസഫാണ് കഴിഞ്ഞദിവസം മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പത്തൊൻപത് വർഷം മുമ്പ് ഞാൻ കോടീശ്വരൻ എന്ന ടി.വി ഷോയുടെ ചിത്രീകരണത്തിനിടെ തന്നോട് ഫോണിൽ അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. 
 

Latest News