റിയാദ് - കഴിഞ്ഞ വർഷം (1439) രാജ്യമൊട്ടുക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ 1195 ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. നിയമ നടപടികൾക്ക് ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നാലു വർഷത്തിനിടെ ബിനാമി ബിസിനസ് കേസുകളുടെ എണ്ണത്തിൽ 412 ശതമാനം വർധനവുണ്ട്. 1438 ൽ 871 ബിനാമി കേസുകളും 1437 ൽ 450 ബിനാമി കേസുകളും 1436 ൽ 290 ബിനാമി കേസുകളുമാണ് മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. 1438 ൽ ബിനാമി ബിസിനസുകൾ കണ്ടെത്തുന്നതിന് രാജ്യമൊട്ടുക്കും 21,692 സ്ഥാപനങ്ങളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം പരിശോധനകൾ നടത്തിയിരുന്നു. റെയ്ഡുകൾക്കിടെ കണ്ടെത്തിയ മറ്റു നിയമ ലംഘനങ്ങളിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് 251 കേസുകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറി. ജനറൽ കോൺട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലകളിലാണ് ഏറ്റവും കൂടുതൽ ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയത്.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടു കടത്തുകയും ചെയ്യും. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും. ബിനാമി സ്ഥാപനങ്ങൾ നടത്തുന്നതിന് കൂട്ടുനിൽക്കുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും നിയമം അനുശാസിക്കുന്നുണ്ട്.