Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയുടെ  മറുപടിക്ക് ആഗോള പ്രശംസ

റിയാദ്- (www.malayalamnewsdaily.com) സൗദി അറേബ്യയുടെ നിലപാട് കൃത്യമായി നിർവചിച്ചും പ്രതിയോഗികളെ കണക്കിന് പ്രഹരിച്ചും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിന് ലോക വ്യാപക അംഗീകാരം. അറാംകോ ഓഹരി വിൽപന, എണ്ണ വിലയിടിവ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി വിരുദ്ധ പ്രസ്താവന എന്നീ വിഷയങ്ങളിൽ കിരീടാവകാശി നടത്തിയ പ്രതികരണങ്ങൾ ആഗോള മാധ്യമങ്ങളും ഓൺലൈൻ ന്യൂസ് ചാനലുകളും വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. 
സി.എൻ.ബി.സി, ഏഷ്യാ ടൈംസ്, ന്യൂസ് 18, ദ നാഷണൽ, ലാ ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, റേഡിയോ ഫ്രീ യൂറോപ്പ്, ടെലിഗ്രാഫ് എന്നീ മാധ്യമങ്ങൾ കിരീടാവകാശി അറാംകോ ഓഹരി വിൽപ്പന സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് ഹൈലൈറ്റ് ചെയ്തത്. 
രണ്ടു ട്രില്യൺ ഡോളറിലേറെ ആസ്തിയുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 2020 അവസാനത്തിലോ 2021 ആദ്യത്തിലോ വിൽപന നടത്തുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയത്. അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽപന നടത്തുന്നതിനാണ് നീക്കം. എങ്കിലും കമ്പനിയുടെ ഉടമസ്ഥാവകാശം ഗവൺമെന്റിനു തന്നെയാകുമെന്നും കിരീടാവകാശി വെളിപ്പെടുത്തി. 
സ്പുട്‌നിക് ന്യൂസ്, ആർ.ടി, ദ എക്‌സ്പ്രസ് ട്രിബ്യൂൺ തുടങ്ങിയ ആഗോള മാധ്യമങ്ങൾ, അമേരിക്കയുടെ സഹായമില്ലാതെ രണ്ടാഴ്ച പോലും സൗദി അറേബ്യക്ക് നിലനിൽപ്പുണ്ടാകില്ലെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരായ പ്രതികരണത്തിന് അതീവ പ്രാധാന്യം നൽകി. 
സൗദി അറേബ്യയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പകരം പണം നൽകില്ലെന്നും അമേരിക്ക നിലവിൽ വരുന്നതിന് മുപ്പതിലേറെ വർഷം മുമ്പ് സ്ഥാപിതമായ രാജ്യമാണ് സൗദി അറേബ്യ എന്നുമായിരുന്നു കിരീടാവകാശി ട്രംപിന് മറുപടി നൽകിയത്. സൗദി അറേബ്യക്ക് ഭീഷണി നേരിടുന്നതിന് രണ്ടായിരം വർഷമെങ്കിലും കഴിയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടൺ പോസ്റ്റും ബി.ബി.സിയും സൗദി മാധ്യമ പ്രവർത്തകൻ ജമാൽ കശോഖിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്താൻ റോയിട്ടേഴ്‌സ് ലേഖകന്മാർക്ക് അനുവാദം നൽകുമെന്ന പ്രസ്താവനയെ മുക്തകണ്ഠം പ്രശംസിച്ചു.
കിരീടാവകാശിയുടെ  കുറിക്കുകൊള്ളുന്ന പ്രതികരണങ്ങളെ പ്രകീർത്തിച്ച് പ്രവിശ്യാ ഗവർണർമാരും മന്ത്രിമാരും പ്രസ്താവന ഇറക്കി. 
അമേരിക്കൻ പ്രസിഡന്റ് ഇത്തരത്തിലൊരു മറുപടി മുമ്പൊരിക്കലും കേട്ടിട്ടുണ്ടാകില്ലെന്നാണ് സൗദിയിലെ പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭിപ്രായപ്പെട്ടത്. സൗദി അറേബ്യ അമേരിക്കയുടെ തുല്യ പങ്കാളിയാണെന്നും കീഴ്ഘടകമല്ലെന്നും ഓർമിപ്പിക്കുന്നതാണ് കിരീടാവകാശിയുടെ പ്രസ്താവനയെന്നും അവർ വ്യക്തമാക്കി. -www.malayalamnewsdaily.com


 

Latest News