Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: അഫ്ഗാനിക്കും കൂട്ടുനിന്ന സൗദി പൗരനും ശിക്ഷ 

ദമാം- (www.malayalamnewsdaily.com) ബിനാമി ബിസിനസ് കേസിൽ സൗദി പൗരനെയും അഫ്ഗാനിയെയും കോടതി ശിക്ഷിച്ചു. അൽഹസയിൽ ബിനാമിയായി ഫർണിച്ചർ സ്ഥാപനം നടത്തിയ അഫ്ഗാനി അബ്ദുൽമന്നാൻ റശീദിനെയും ഇതിന് കൂട്ടുനിന്ന സൗദി പൗരൻ ഹാനി ബിൻ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽമൻസൂറിനെയുമാണ് ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. 
നിയമ ലംഘകർക്ക് കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം അഫ്ഗാനിയെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. 
ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും വിധിയുണ്ട്. നിയമ ലംഘകരുടെ പേരു വിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
അൽഹസയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കട ബിനാമിയായി അഫ്ഗാനി സ്വന്തം നിലക്ക് നടത്തുകയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് നിയമ ലംഘകർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
ബിനാമി ബിസിനസ് കേസുകളിൽ ഇന്ത്യക്കാർ അടക്കം നിരവധി വിദേശികളെയും ഇവർക്ക് കൂട്ടുനിന്ന സൗദി പൗരന്മാരെയും അടുത്ത കാലത്ത് വിവിധ പ്രവിശ്യകളിലെ കോടതികൾ ശിക്ഷിച്ചിട്ടുണ്ട്. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. 
ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ബിനാമി സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും. ബിനാമി സ്ഥാപനങ്ങൾ നടത്തുന്നതിന് കൂട്ടുനിൽക്കുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. 
ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ആറിന പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കൽ, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുന്നതിന് നിർബന്ധിക്കൽ, ഉപയോക്താക്കൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്തൽ, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കൽ, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തൽ, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രത്യേകം നടപടിയെടുക്കൽ എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുക. നിയമ ലംഘനങ്ങളിൽ നിന്ന് വിമുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത്. (www.malayalamnewsdaily.com)

Latest News