കാസർകോട് -ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയവർ ഹിറ്റ്‌ലർമാർ ആകരുതെന്ന് ഭരണാധികാരികളോട് സാമൂഹിക പ്രവർത്തക ദയാബായ് ആവശ്യപ്പെട്ടു.
വികസനത്തിന്റെ പേരിൽ കാസർകോട്ടെ ജനങ്ങളെ വിഷം കുടിപ്പിച്ചു് നിത്യരോഗികളായി മാറിയവരെ ഏറ്റെടുക്കാനുള്ള ആർജവം കാണിക്കാൻ തയ്യാറായില്ലെങ്കിൽ ദുരിതബാധിതരായ അമ്മമാർ നടത്തുന്ന സമരത്തിനോടൊപ്പം ഞാനും ഉണ്ടാകുമെന്ന് അവർ പ്രഖ്യാപിച്ചു. കുട്ടികളുടെ ദയനീയത കണ്ടിട്ട് കണ്ണു തുറക്കാത്ത ഭരണകൂടങ്ങൾ മനസ്സാക്ഷി നഷ്ടപ്പെട്ടവരാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇനിയും അമ്മമാരെ തെരുവിലിറക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നും ദയാബായ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള ബാധ്യത നിറവേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദയാബായി. ജനകീയ മുന്നണി പ്രസിഡണ്ട് മുനിസ അമ്പലത്തറ, പി പി കെ പൊതുവാൾ, ഫാദർ ജോസ്, ഗോവിന്ദൻ കയ്യൂർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു.
കെ.ചന്ദ്രാവതി, അരുണി കാടകം, സമീറ.കെ, ഗീത ജോണി, ശാന്ത കാട്ടുകുളങ്ങര, നളിനി സിവി, രാഘവൻ പോതാവൂർ ,ശിവകുമാർ എൻമകജെ, സുബൈദ എം, ഷൈനി.പി, അഖില കുമാ രി.പി, സിബി അലക്‌സ്, മുകുന്ദകുമാർ പി.വി എന്നിവർ നേതൃത്വം നൽകി.