റിയാദ് - സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈറും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചർച്ച നടത്തി.
ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. മധ്യപൗരസ്ത്യദേശത്തെ സംഭവവികാസങ്ങളും യു.എൻ പദ്ധതികൾക്ക് സൗദി അറേബ്യ നൽകുന്ന പിന്തുണകളും ലോക സമാധാനം ശക്തമാക്കുന്നതിന് യു.എന്നുമായുള്ള സൗദി അറേബ്യയുടെ പങ്കാളിത്തത്തെ കുറിച്ചും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി, വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. അബ്ദുറഹ്മാൻ അൽറസി, വിദേശ മന്ത്രിയുടെ ഓഫീസിലെ അംബാസഡർ അബ്ദുറഹ്മാൻ അൽഅനസി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിദേശ മന്ത്രി ആദിൽ അൽജുബൈറിന്റെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെയും സാന്നിധ്യത്തിൽ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷനും (മിസ്‌ക് ഫൗണ്ടേഷൻ) ഐക്യരാഷ്ട്രസഭയും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാറും ഒപ്പുവെച്ചു.
ലോകത്ത് യുവജനങ്ങളെ ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കുന്നതിന് കരാർ ലക്ഷ്യമിടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകി ലോകത്ത് അഞ്ചു കോടി യുവാക്കളിൽ എത്തിച്ചേരുന്നതിനും യുവാക്കളെ സുസജ്ജരാക്കുന്നതിനും സൗദി-യു.എൻ പങ്കാളിത്തം ഉന്നമിടുന്നു. മിസ്‌ക് ഫൗണ്ടേഷൻ ഇനീഷ്യേറ്റീവ് സെന്റർ ചെയർമാൻ ബദ്ർ അൽഅസാകിറും യുവജനക്ഷേമത്തിനുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂത ജയാത്മ വിക്രമനായകെയുമാണ് കരാറിൽ ഒപ്പുവെച്ചത്.