റിയാദ്- ആധുനിക സൗദി അറേബ്യയുടെ ഏകീകരണത്തിന്റെ 88 ാം വാർഷികം രാജ്യമെങ്ങും അത്യാഹ്ലാദത്തോടെ ആഘോഷമാക്കി. പ്രവിശ്യകളിൽ ഗവർണറേറ്റ്, നഗരസഭ, ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി തുടങ്ങിയ വകുപ്പുകൾ ഏകോപിച്ചാണ് കരിമരുന്ന് പ്രയോഗങ്ങളും ലേസർ പ്രദർശനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്. പ്രവിശ്യാ ഗവർണറേറ്റുകളും മന്ത്രാലയങ്ങളും വിവിധ സർക്കാർ വകുപ്പ് ആസ്ഥാനങ്ങൾ രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ സഹിതം ഹരിതാഭമാക്കി. കെട്ടിടങ്ങളുടെ മുൻവശങ്ങളിലും റോഡുകളിലെ ബിൽബോർഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരഗ്രാമഭേദമെന്യേ റോഡുകളും പാർക്കുകളും പച്ചയണിഞ്ഞ കാഴ്ച നയനാന്ദകരമായിരുന്നു. പൊതുഅവധി ഇന്നത്തേക്ക് കൂടി നീട്ടി രാജാവിജ്ഞാപനം വന്നതോടെ ആളുകൾക്ക് സന്തോഷം ഇരട്ടിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന അടക്കമുള്ള പ്രധാന നഗരങ്ങളിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 24 പരിപാടികൾ അവതരിപ്പിച്ചിരുന്നു.
സൗദി ദേശീയ ദിനാഘോഷത്തിന്റെ അലയൊലികൾ ഗൾഫ് രാജ്യങ്ങളിലും പ്രകടമായിരുന്നു. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ സൗദി ദേശീയ ദിനാഘോഷം പ്രമാണിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും പതാകകൾ ചേർത്ത് വെച്ച് യു.എ.ഇ ഗവൺമെന്റ് 'മഅൻ അബദൻ' ('എന്നും ഒപ്പം') എന്ന പേരിൽ പ്രത്യേകം എംബ്ലം തന്നെ പുറത്തിറക്കി. ഈ എംബ്ലം പതിപ്പിച്ച് അണിയിച്ചൊരുക്കിയ 88 പട്രോൾ വാഹനങ്ങളാണ് അബുദാബി പോലീസ് ഇന്നലെ നിരത്തിലിറക്കിയത്.