Sorry, you need to enable JavaScript to visit this website.

വിരമിച്ച പ്രവാസികള്‍ക്കും ഇനി യുഎഇയില്‍ ദീര്‍ഘ കാലം തങ്ങാം; ഗുണം ലഭിക്കുക ഇവര്‍ക്ക്

അബുദബി- യുഎഇയില്‍ 55 വയസ്സ് പിന്നിട്ട് വിരമിച്ച വിദേശികള്‍ക്കും ദീര്‍ഘ കാലം രാജ്യത്ത് തങ്ങാനുള്ള അനുമതി ഉടന്‍ നല്‍കും. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് തീരുമാനം പ്രഖ്യാപിച്ചത്. നിശ്ചിത ഉപാധികളോടെ അഞ്ചു വര്‍ഷത്തേക്കുള്ള വീസയായിരിക്കും വിരമിച്ച പ്രവാസികള്‍ക്ക് അനുവദിക്കുക. പ്രധാനമായും മൂന്ന് വ്യവസ്ഥകളാണ് ഈ വീസ ലഭിക്കാന്‍ വേണ്ടത്. 
1. അപേക്ഷകനായ പ്രവാസിക്ക് 20 ലക്ഷം ദിര്‍ഹം മൂല്യമുള്ള ആസ്തി യുഎഇയില്‍ ഉണ്ടായിരിക്കണം.
2. പത്തു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കണം.
3. പ്രതിമാസം 20,000 ദിര്‍ഹമില്‍ കുറയാത്ത വരുമാനവും ഉണ്ടായിരിക്കണം.
യുഎഇയില്‍ കൂടുതല്‍ കാലം തങ്ങണമെന്ന് ആഗ്രഹമുള്ള വിരമിച്ച പ്രവാസികള്‍ക്ക് ഈ വ്യവസ്ഥകള്‍ പാലിക്കുന്ന പക്ഷം ദീര്‍ഘ കാല വീസ അനുവദിക്കും.

ഇതിനു പുറമെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഇളുവകളും മന്ത്രിസഭാ യോഗം ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍കിട, ഇടത്തരം, ചെറുകിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കുകള്‍ കുറുച്ചു നല്‍കും. ആഗോള തലത്തില്‍ യുഎഇയെ മികച്ച നിക്ഷേപക സൗഹൃദ ഇടമാക്കാനും കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുമാണ് ഈ നടപടികളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യവസായ മേഖലയില്‍ വൈദ്യുതി നിരക്കിലെ ഇളവുകള്‍ ഈ വര്‍ഷം നാലാം പാദത്തില്‍ തന്നെ നടപ്പിലാക്കും. വന്‍കിട ഫാക്ടറികള്‍ക്ക് 29 ശതമാനവും, ചെറുകിട, ഇടത്തരം ഫാക്ടറികള്‍ക്ക് 10, 22 ശതമാനവുമാണ് വൈദ്യുതി നിരക്കില്‍ ഇളവു നല്‍കുക. പുതിയ ഫാക്ടറികള്‍ക്ക് സര്‍വീസ് കണക്ഷന്‍ ഫീസും സൗജന്യമാക്കിയിട്ടുണ്ട്. 

Latest News