Sorry, you need to enable JavaScript to visit this website.

ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു, അതുകൊണ്ടാണ് ആ മറുപടി-മോഹൻലാൽ

കൊച്ചി- കന്യാസ്ത്രീകളുടെ സമരത്തെ പറ്റി ചോദ്യം ഉന്നയിച്ച് മാധ്യമപ്രവർത്തകനോട് രൂക്ഷമായി പ്രതികരിച്ച സംഭവത്തിൽ വിശദീകരണവുമായി ചലച്ചിത്ര താരം മോഹൻ ലാൽ. ചോദ്യം അനവസരത്തിലായത് കൊണ്ടാണ് അങ്ങിനെ മറുപടി പറയേണ്ടി വന്നതെന്നും അത് മാധ്യമപ്രവർത്തകനെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രളയബാധിതർക്കുള്ള സഹായവസ്തുക്കളുമായി ദുബായിൽനിന്നെത്തിയ സാധനങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടി കൊച്ചി പോർട്ടിലെത്തിയ മോഹൻലാലിനോട് കന്യാസ്ത്രീകളുടെ സമരത്തെ പറ്റി മാധ്യമപ്രവർത്തകൻ അഭിപ്രായം ആരാഞ്ഞിരുന്നു. നിങ്ങൾക്കൊന്നും ഇത് ചോദിക്കാൻ നാണമില്ലേ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് താരം വിശദീകരണവുമായി എത്തിയത്. 

ലാലിന്റെ പ്രതികരണം.

സുഹൃത്തേ ,

എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.

എന്റെ അച്ഛൻന്റെയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് 'വിശ്വശാന്തി' . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായത്.

ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ...

എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക .....

എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ്...

സ്‌നേഹപൂർവ്വം മോഹൻലാൽ
 

Latest News