Sorry, you need to enable JavaScript to visit this website.

മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം- സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.തിങ്കളാഴ്ച വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി  വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപ്പിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മണി മുതൽ 3  വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്തു (11-3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 -3 ) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കൈയിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കൊല്ലം ജില്ലയിലും കടുത്ത ചൂട് 

കൊല്ലം-വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മലയോര പട്ടണമായ പുനലൂരും പരിസര പ്രദേശങ്ങളും കടുത്ത ചൂടിലേക്ക്. നഗരത്തിൽ സൂര്യാഘാതത്തിന് സാധ്യത. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി താരതമ്യേന താഴ്ന്ന പ്രദേശമായ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള താപമാപിനിയിൽ കഴിഞ്ഞ ദിവസം 37 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ 38 ഡിഗ്രി ചൂട് വരെ പുനലൂരിൽ അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് പുനലൂർ. കഴിഞ്ഞ രണ്ട് ആഴ്ചയായി കടുത്ത ചൂടാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിലാണ് വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടത്. പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി മുതൽ 17 വരെയാണ്. ഇത്തവണ ഡിസംബർ ആദ്യവാരം മുതലേ മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മഴ ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.കഴിഞ്ഞ വർഷം പുനലൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ആളുകൾക്ക് സൂര്യതാപം ഏറ്റിരുന്നു. ചൂടു വർധിക്കുന്നതിനാൽ തുടർച്ചയായി ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
 ചൂട് കൂടിയതോടെ മലയോര മേഖലയിലെ കല്ലടയാർ ഉൾപ്പെടെയുള്ള വിവിധ കുടിവെള്ള സ്രോതസ്സുകളിൽ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ്, പുനലൂർ മുനിസിപ്പാലിറ്റി, കരവാളൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം തുടങ്ങിയിട്ടുണ്ട്.
നഗരസഭയുടെ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഉപയോഗപ്രദമല്ല. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ലഭ്യമല്ല. ജില്ലയിലെ ഏറ്റവും വലിയ ജലസേചന സംവിധാനമായ മീനാട് ജലസേചന പദ്ധതിക്ക് ആവശ്യമായ ജലം സംഭരിക്കുന്നതും പുനലൂർ കല്ലടയാറ്റിൽ നിന്നാണ്. കൂടാതെ ഇവിടെ നിന്നും ശേഖരിക്കുന്ന ജലം സംഭരിച്ചിട്ടുള്ളതും വിതരണം ചെയ്യുന്നതും പുനലൂരിൽ നിന്നാണ്. എന്നാൽ ഇതിൽ നിന്നും പുനലൂർ നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നുമില്ല.

Latest News