കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് വലിയ വിമാനങ്ങൾ സർവീസ് നടത്താനുളള അനുമതി പത്രം എയർപോർട്ട് അഥോറിറ്റി സൗദി എയർെലെൻസിന് കൈമാറി. കഴിഞ്ഞയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകിയത്. എയർപോർട്ട് അതോറിറ്റിക്ക് ഡി.ജി.സി.എ നൽകിയ അനുമതിപത്രമാണ് തുടർനടപടികൾക്കായി സൗദി എയർലൈൻസിന് കൈമാറിയത്.
വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്ന തീയതി,സമയ ഷെഡ്യൂൾ,ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ സൗദി എയർെലെൻസ് അധികൃതരാണ് തീരുമാനിക്കേണ്ടത്. സൗദിയയുടെ ആസ്ഥാനമായ ജിദ്ദയിൽനിന്നാണ് നടപടികൾ പൂർത്തിയാക്കുക.
341 പേർക്ക് സഞ്ചരിക്കാവുന്ന കോഡ് ഇയിലെ ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്നതിനാണ് സൗദിയക്ക് അനുമതി നൽകിയിരിക്കുന്നത്. അടുത്തമാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. ആറ് മാസത്തേക്ക് പകലിലായിരിക്കും വിമാനങ്ങളുടെ സർവ്വീസുണ്ടാവുക. ഹജ് സീസൺ തിരക്ക് കഴിഞ്ഞാലുടൻ സമയസ്ലോട്ട് എടുക്കാനാണ് സൗദിയയുടെ ശ്രമം.